നിര്‍മ്മാണ പ്രവൃത്തി 22 ന് ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും

കാസർഗോഡ്: സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പിന് കീഴില്‍ ഉത്തര മലബാറിലെ ആദ്യത്തെ സെക്കന്‍ഡറി സ്റ്റാന്റേര്‍ഡ് ലബോറട്ടറിയും ടാങ്കര്‍ ലോറി, കാലിബ്രേഷന്‍ യൂണിറ്റും കാസര്‍കോട് ജില്ലയില്‍ ഒരുങ്ങുന്നു. നിര്‍മ്മാണ പ്രവൃത്തി ജൂലൈ 22 ന് വൈകീട്ട് മൂന്നിന് ഓണ്‍ലൈനായി ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും. ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളര്‍ കെ.ടി വര്‍ഗ്ഗീസ് പണിക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് സെക്രട്ടറി വേണുഗോപാല്‍ സ്വാഗതവും ലീഗല്‍ മെട്രോളജി കോഴിക്കോട് ജോയിന്റ് കണ്‍ട്രോളര്‍ ഇന്‍ ചാര്‍ജ്ജ് രാജേഷ് സാം നന്ദിയും പറയും. ബട്ടത്തൂര്‍ -പള്ളിക്കരയില്‍ ഓണ്‍ലൈന്‍ പരിപാടി പ്രദര്‍ശിപ്പിക്കും.

പനയാല്‍ വില്ലേജിലെ ബട്ടത്തൂരില്‍ കാസര്‍കോട്-കാഞ്ഞങ്ങാട് ദേശീയപാത-66ന് സമീപം 1.95 കോടി ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുക. കാസര്‍കോട് നിന്നും 15 കിലോ മീറ്ററും കാഞ്ഞങ്ങാട് നിന്ന് 20 കിലോ മീറ്ററുമാണ് ബട്ടത്തൂരിലേക്കുള്ള ദൂരം. പദ്ധതിയുടെ നിര്‍മ്മാണ ചുമതല ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ്. കാസര്‍കോട് ജില്ലയിലെ ടാങ്കര്‍ ലോറികള്‍ നിലവില്‍ കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലുള്ള ലീഗല്‍ മെട്രോളജി ഓഫീസുകളെയാണ് കാലിബ്രേഷന്‍ നടത്തുന്നതിനായി ആശ്രയിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാങ്കര്‍ ലോറി കാലിബ്രേഷന്‍ യൂനിറ്റില്ല. ഓയില്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ള കാലിബ്രേഷന്‍ യൂണിറ്റ് ഉപയോഗിച്ചാണ് മംഗളൂരുവില്‍ ലീഗല്‍ മെട്രോളജി വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിവരുന്നത്.

കാസര്‍കോട് ജില്ലയില്‍ ടാങ്കര്‍ ലോറി കാലിബ്രേഷന്‍ യൂണിറ്റ് ഒരുങ്ങുന്നതോടെ ജില്ലയ്ക്ക് മുതല്‍കൂട്ടാകും.
ചെറുകിട കച്ചവടക്കാര്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റ്, ജ്വല്ലറി, പെട്രോള്‍ പമ്പുകള്‍, വെയിംഗ്ബ്രിഡ്ജ് തുടങ്ങി വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാ അളവ് തൂക്ക ഉപകരണങ്ങളുടെയും കൃത്യത ഉറപ്പു വരുത്തുന്നത് ലീഗല്‍ മെട്രോളജി ഓഫീസിലുള്ള വര്‍ക്കിംഗ് സ്റ്റാന്‍ഡേര്‍ഡ് ഉപയോഗിച്ചാണ്. ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ ഉപയോഗിക്കുന്ന വര്‍ക്കിങ് സ്റ്റാന്‍ഡേര്‍ഡുകളുടെ കൃത്യത ഉറപ്പുവരുത്തുന്നത് നിലവില്‍ എറണാകുളത്തുള്ള സെക്കന്‍ഡറി സ്റ്റാന്റേഡ് ലാബിലാണ്. കാസര്‍കോട് ജില്ലയില്‍ സെക്കന്‍ഡറി സ്റ്റാന്റേര്‍ഡ് ലബോറട്ടറി വരുന്നതോടെ സംസ്ഥാനത്തെ രണ്ടാമത്തെ സെക്കന്‍ഡറി സ്റ്റാന്റേഡ് ലാബാണ് യാഥാര്‍ഥ്യമാകുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലീഗല്‍ മെട്രോളജി വിഭാഗത്തിന് ഉത്തരമലബാറില്‍ സ്വന്തമായി കെട്ടിടമുള്ള ഏക ജില്ലയായി കാസര്‍കോട് മാറും.