എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 530 പട്ടയങ്ങൾ വിതരണം ചെയ്യും. ഓഗസ്റ്റ് 26നകം ഇവയുടെ വിതരണം പൂർത്തിയാക്കുന്നത് ലക്ഷ്യമിട്ടാണ് ജില്ലയിലെ ലാൻഡ് റവന്യൂ വിഭാഗം പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ദിവസവും പട്ടയവുമായി ബന്ധപ്പെട്ട ഹിയറിങ് നടപടികൾ കളക്ട്രേറ്റിൽ നടക്കുന്നുണ്ട്.

ദേവസ്വം, ഭൂമിപതിവ് , കുടികിടപ്പ് വിഭാഗങ്ങളിൽ ഏറ്റവുമധികം പട്ടയങ്ങൾ വിതരണം ചെയ്യുന്നത് കുടികിടപ്പ് പട്ടയങ്ങളാണ്. മുന്നൂറോളം കുടികിടപ്പ് പട്ടയങ്ങളിലും ഇരുനൂറിലധികം ദേവസ്വം പട്ടയങ്ങളിലുമാണ് ജില്ലയിൽ നടപടികൾ പുരോഗമിക്കുന്നത്. വിവിധ താലൂക്ക് തലത്തിൽ ഏറ്റവുമധികം ഭൂമിപതിവ് പട്ടയ അപേക്ഷകൾ പരിഗണിക്കുന്നത് കോതമംഗലം, കൊച്ചി താലൂക്കുകളിലായാണ്.