* സംസ്ഥാനത്ത് ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടം തുടങ്ങി
ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കെ.എസ്. ആർ.ടി.സിയെ നവീകരിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി.യുടെ ഇലക്ട്രിക് ബസ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ് പ്രധാന നരങ്ങളിൽ മലിനീകരണം കൂടുതലാണെന്നും  മലിനീകരണമുണ്ടാക്കുന്ന ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇലക്ട്രിക്, സി എൻ ജി, എൽഎൻജി വാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചു വരികയാണ്. എന്നാൽ വൈദ്യുതി ഉപയോഗിച്ചു കെണ്ടുള്ള വാഹനങ്ങൾ നമ്മുടെ റോഡുകളിൽ എത്ര മാത്രം ഫലപ്രദമായിരിക്കുമെന്ന് പഠിക്കേണ്ടതുണ്ട്. ഇത് പരീക്ഷിക്കുന്നതിനാണ് ഗോൾഡ് സ്റ്റോൺ കമ്പനിയുടെ ഇലക്ട്രിക് ബസ് അഞ്ചു ദിവസം വീതം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ സൗജന്യമായി പരീക്ഷണ ഓട്ടം നടത്തുന്നത്.
വൈദ്യുതി വാഹനങ്ങൾ റോഡിനും ജനങ്ങൾക്കും സൗഹാർദപരമാണെങ്കിൽ മാത്രമേ കെ.എസ്.ആർ.ടി.സി. ഇത് പ്രാബല്യത്തിൽ വരുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രിക് മൊബിലിറ്റി സംബന്ധിച്ച നയത്തിന്റെ കരട് തയ്യാറായിട്ടുണ്ട്. ഇത് സർക്കാർ അംഗീകരിച്ച് പ്രായോഗിക തലത്തിൽ വന്നാലേ പരിസ്ഥിതി സൗഹൃദ വൈദ്യുതി ബസുകൾ ഉപയോഗിക്കുക എന്ന കെ എസ് ആർ ടി സി യുടെ സ്വപ്നം യാഥാർത്ഥ്യമാവുകയുള്ളൂ. ഇലക്ട്രിസിറ്റി, ബാറ്ററി വിതരണം സംബന്ധിച്ചും ധാരണയിലെത്താനുണ്ടെന്ന് മന്ത്രി അറിയിച്ചു.
പിന്നിലെ രണ്ടു വീല്ലകളിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോരുകളാണ് ഈ ബസിൽ എഞ്ചിനു പകരമായി ഉപയോഗിക്കുന്നത്. ഡീസൽ / സി.എൻ.ജി. ബസുകളേക്കാൾ റണ്ണിംഗ് ചെലവ് കുറവാണ്. പുകമലിനീകരണവും ശബ്ദമലിനീകരണവുമില്ലാത്ത പൂർണമായും പരിസ്ഥിതി സൗഹാർദ്ദമായ വാഹനത്തിന് രണ്ടര കോടിയോളം രൂപ വില വരും. ഹിമാചൽ പ്രദേശ്, തെലുങ്കാന, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഇത്തരം ബസുകൾ ഓടുന്നുണ്ട്.
നിലവിലുള്ള സിറ്റി എ.സി. ബസിന്റെ അതേ നിരക്കു തന്നെയാണ് പുതിയ ഇലക്ട്രിക് ബസിലെ യാത്രയ്ക്കും ഈടാക്കുക.35 സീറ്റുകളുണ്ട്. വീൽചെയർ കയറ്റാൻ സൗകര്യമുണ്ട്. ബാറ്ററി ചാർജ് ചെയ്യുന്നതിന് നാലു മുതൽ അഞ്ചു മണിക്കൂർ വരെ സമയം മതി. ഒരു ചാർജ്ജിംഗിൽ 350 കിലോമീറ്റർ വരെ ഓടാൻ കഴിയു.
ഒരു എ.സി. ഇലക്ട്രിക് ബസ്സ് ഉപയോഗിച്ചാണ് സംസ്ഥാനത്ത് മൂന്ന് നഗരങ്ങളിൽ അഞ്ചു ദിവസം വീതം പരീക്ഷണ യാത്ര നടത്തുന്നത്.
തിരുവനന്തപുരം – മെഡിക്കൽ കോളേജ് – കഴക്കൂട്ടം, കിഴക്കേക്കോട്ട – കോവളം, കിഴക്കേക്കോട്ട -ടെക്നോപാർക്ക്, പാപ്പനംകോട് എന്നീ റൂട്ടുകളിലും എറണാകുളത്ത് ആലുവ-വൈറ്റില -ചേർത്തല, തിരുവാങ്കളം – ഹൈക്കോർട്ട് -തോപ്പുംപടി, അങ്കമാലി-ഇൻഫോപാർക്ക് എന്നീ റൂട്ടുകളിലും കോഴിക്കോട് നഗരത്തിൽ കോഴിക്കോട്- രാമനാട്ടുകര -കൊണ്ടോട്ടി – മലപ്പുറം, കോഴിക്കോട്-സിവിൽ സ്റ്റേഷൻ -തലശ്ശേരി എന്നീ റൂട്ടുകളിലുമാണ് പരീക്ഷണ ഓട്ടം ക്രമീകരിച്ചിരിക്കുന്നത്.