ശിലാസ്ഥാപനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു

കേരള- കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ പുതിതായി നിര്‍മ്മിക്കുന്ന സംയോജിത ചെക്ക് പോസ്റ്റ് കെട്ടിടത്തിന്റെ ശിലാ സ്ഥാപനം വനം,വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കുക, വനം കുറ്റകൃത്യങ്ങള്‍ക്ക് തടയിടുക എന്നീലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന പദ്ധതി മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനും വനപരിപാലനപ്രവര്‍ത്തനങ്ങളുടെ ശാക്തീകരണത്തിനും ഏറെ പ്രയോജനകരമായിരുക്കുമെന്ന് മന്ത്രി പറഞ്ഞു. സംയോജിത ഫോറസ്റ്റ് ചെക്‌പോസ്റ്റ് സമുച്ചയങ്ങള്‍ 10.27 കോടി രൂപ ചെലവിലും ഫോറസ്റ്റ് സ്റ്റേഷനുകള്‍ 11.27 കോടി രൂപ ചെലവിലുമാണ് നിര്‍മ്മിക്കുക. അടുത്തവര്‍ഷം മാര്‍ച്ചോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് സംയോജിത ചെക്ക്‌പോസ്റ്റ് കോംപ്ലക്സുകള്‍ നിര്‍മ്മിക്കുന്നത്. വിവരവിജ്ഞാന കേന്ദ്രം, വനശ്രീ ഇക്കോഷോപ്പ്, മറ്റു അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രധാന ചെക്‌പോസ്റ്റുകളെ സംയോജിത ഫോറസ്റ്റ് ചെക്‌പോസ്റ്റ് കോംപ്ലക്‌സുകളാക്കി മാറ്റുന്നതാണ് പദ്ധതി. നൂറ് ദിന പദ്ധതികളുടെ ഭാഗമായി ഒന്‍പത് ജില്ലകളിലായി 14 സംയോജിത ഫോറസ്റ്റ് ചെക്‌പോസ്റ്റ് സമുച്ചയങ്ങളാണ് നിര്‍മ്മിക്കുക. നബാര്‍ഡ് ആര്‍ ഐ ഡി എഫ് ധനസഹായത്തോടെ സംസ്ഥാനത്ത് 15 പുതിയ ഫേറസ്റ്റ് സ്റ്റേഷന്‍ കെട്ടിടങ്ങളും 100 ദിനപദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.

ചടങ്ങില്‍ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് അധ്യക്ഷനായി. കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത്ത് കെ രാമന്‍, കാസര്‍കോട് റെയ്ഞ്ച് ഓഫീസര്‍ ടി ജി സോളമന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .