കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 49 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, തെക്കുംഭാഗം, ഓച്ചിറ, തേവലക്കര, തൊടിയൂര്‍ ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 26 കേസുകളില്‍ പിഴയീടാക്കി. 113 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.

കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, എഴുകോണ്‍, ഇട്ടിവ, കരീപ്ര, കുളക്കട, മൈലം, ഉമ്മന്നൂര്‍, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 15 കേസുകളില്‍ പിഴയീടാക്കി. 192 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നേതൃത്വം നല്‍കി. കൊല്ലത്ത് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പെരിനാട്, ചാത്തന്നൂര്‍, പരവൂര്‍ മേഖലകളില്‍ പരിശോധന നടത്തി. ആറു സ്ഥാപനങ്ങളില്‍ നിന്ന് പിഴയീടാക്കി. 42 കേസുകള്‍ക്ക് താക്കീത് നല്‍കി.

കുന്നത്തൂര്‍, മൈനാഗപ്പള്ളി മേഖലകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളില്‍ പിഴ ഈടാക്കുകയും 37 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു. പത്തനാപുരത്തെ കുന്നിക്കോട്, ആവണീശ്വരം, വിളക്കുടി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ടു കേസുകള്‍ക്ക് താക്കീത് നല്‍കി. പുനലൂരിലെ കരവാളൂര്‍, അഞ്ചല്‍ ഭാഗങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ അനീസയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകള്‍ക്ക് താക്കീത് നല്‍കി.