ട്രാൻസ്ജൻഡർ അനന്യാകുമാരി അലക്‌സിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനും ട്രാൻസ്ജൻഡർ വിഭാഗം  അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്നതിനുമായി ട്രാൻസ്ജൻഡർ ജസ്റ്റിസ് ബോർഡ് യോഗം  23ന് (വെള്ളിയാഴ്ച) വിളിച്ചു ചേർക്കുമെന്ന് ഉന്നതവിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായി നടത്തുന്നതിനാവശ്യമായ മാർഗരേഖ തയ്യാറാക്കും. സർക്കാർ ആഭിമുഖ്യത്തിൽ ട്രാൻസ് ക്ലിനിക്കുകൾ സ്ഥാപിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ, ശാരീരിക മാനസിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നിവയുൾപ്പെടെയുള്ള സാധ്യതകളും പരിശോധിക്കും.

ഈ മേഖലയിൽ അനുവർത്തിച്ചുവരുന്ന ചൂഷണവും വഞ്ചനാപരമായ സമീപനങ്ങളും അവസാനിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കും. അനന്യയുടെ ആത്മഹത്യയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.