കാര്‍ഷിക വിളകളില്‍ നിന്ന് ഉപോല്‍പ്പന്നങ്ങളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്ന തരത്തിലുള്ള നൂതന കാര്‍ഷിക സംസ്‌കാരവും രീതികളും പിന്തുടരണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കരീപ്ര ഗ്രാമപഞ്ചായത്തിലെ തളവൂര്‍ക്കോണം പാട്ടുപുരയ്ക്കല്‍ ഏലായില്‍ ഞാറുനടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിളകളുടെ സംരക്ഷണം, ശേഖരണം എന്നിവ ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ നടപ്പിലാക്കും. നെല്‍കൃഷി ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്-മന്ത്രി വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം മുതിര്‍ന്ന കര്‍ഷകരെയും കൃഷി വകുപ്പ് ജീവനക്കാരെയും മന്ത്രി ആദരിച്ചു. കര്‍ഷകര്‍ക്കൊപ്പം ഏലായിലിറങ്ങി ഞാറും നട്ടു.
32 ഹെക്ടര്‍ വിസ്തൃതിയുള്ള പാട്ടുപുരയ്ക്കല്‍ എലായില്‍ രണ്ടു ഭാഗങ്ങളിലായാണ് കൃഷി. ജില്ലാ പഞ്ചായത്തിന്റെ വിവിധ കാര്‍ഷിക പുരസ്‌കാരങ്ങളും കരീപ്ര ഗ്രാമപഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. കുഴിമതിക്കാട്, ചൊവ്വള്ളൂര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ ഏലായിലെ അഞ്ചു പറ നിലത്തില്‍ കൃഷിചെയ്യിച്ച് മികച്ച പ്രോത്സാഹനവും നല്‍കുന്നു. ഏലാസമിതി പ്രസിഡന്റ് സി. വിജയകുമാര്‍ അധ്യക്ഷനായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രശോഭ, പാടശേഖര സമിതി സെക്രട്ടറി ചന്ദ്രന്‍ പിള്ള, കൃഷി വകുപ്പ് ജീവനക്കാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.