കണ്ണൂർ: കൊവിഡ് വാക്സിൻ നൽകുന്നതിന് തൊഴിലുറപ്പ് തൊഴിലാളികൾ, അതിഥി  തൊഴിലാളികൾ, ഓട്ടോ-ബസ് തൊഴിലാളികൾ, കച്ചവട സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവർ തുടങ്ങിയവരുടെ മുൻഗണനാ പട്ടിക തയ്യാറാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകും. എ ഡിഎം കെ കെ ദിവാകരൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ സമിതി അവലോകന യോഗത്തിൻ്റേതാണ് തീരുമാനം. ജില്ലയ്ക്ക് ലഭിക്കുന്ന വാക്സിൻ്റെ തോതനുസരിച്ച് നിശ്ചിത ശതമാനം മുൻഗണനാ പട്ടികയിലുള്ളവർക്ക് കുത്തിവെയ്ക്കുന്നതിന് സൗകര്യമൊരുക്കും.

തൊഴിലിൻ്റെ ഭാഗമായി കൂടുതൽ പേരുമായി അനുദിനം ഇടപഴകേണ്ടി വരുന്നവരെയാണ് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക. ജില്ലയ്ക്ക് ലഭിച്ച മുഴുവൻ കൊവിഷീൽഡ് വാക്സിൻ ഡോസും കഴിഞ്ഞ ദിവസത്തെ മെഗാവാക്സിനേഷനിൽ തീർന്നതായി ആരോഗ്യ വകുപ്പുദ്യോഗസ്ഥർ അറിയിച്ചു. 64640 പേർക്കാണ് കഴിഞ്ഞ ദിവസം കുത്തിവെയ്പ് നടത്തിയത്.പുതിയ സ്റ്റോക്ക് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്റ്റോക്കുള്ള കോവാക്സിൻ നഗരങ്ങൾ കേന്ദ്രീകരിച്ച് തെരഞ്ഞെടുത്തവർക്ക് നൽകാൻ കഴിയുമോ എന്നതും പരിശോധിക്കും. വാക്സിനേഷന് തദ്ദേശ സ്ഥാപന വാർഡ് അടിസ്ഥാനത്തിൽ മുൻഗണന പട്ടിക തയ്യാറാക്കി സുതാര്യത ഉറപ്പു വരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ആവശ്യപ്പെട്ടു. ടി പി ആർ പ്രകാരമുള്ള കാറ്റഗറി മാറ്റതിനല്ല, കൊവിഡ് രോഗികളുടെ എണ്ണം വർധിക്കാതെ നിയന്ത്രിക്കുന്നതിനാണ് ഊന്നൽ നൽകേണ്ടത്. ഇതിനാവശ്യമായ ആസൂത്രണവും നടപടികളും കൈക്കൊള്ളണമെന്നും അവർ പറഞ്ഞു.