കാസർഗോഡ്: കോവിഡ്മൂലം മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ ജില്ലയിലെ കുട്ടികളുടെ വീടും കമ്മാടി കോളനിയും ബാലാവകാശസംരക്ഷണ കമ്മീഷൻ അംഗം അഡ്വ. .പിപി ശ്യാമള ദേവി സന്ദർശിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസർ സി. എ. ബിന്ദു, ഡി സി പി യു ലീഗൽ കം പ്രോബേഷൻ ഓഫീസർ ശ്രീജിത്ത്.എ എന്നിവർ ഒപ്പമുണ്ടായിരുന്നു. ജില്ലയിൽ കോവിഡ്മൂലം മാതാപിതാക്കൾ രണ്ട് പേരും മരണപ്പടുകയോ, ഒരാൾ മറ്റ് കാരണത്താൽ നേരത്തെ മരിച്ചു പോവുകയും അല്ലെങ്കിൽ രക്ഷിതാക്കളിലോരാൾ കുടുംബത്തെ ഉപേക്ഷിച്ച് പോവുകയും ചെയ്ത സാഹചര്യത്തിലുള്ളതും, രണ്ടാമത്തെയാൾ കോവിഡ്മൂലവും മരണപ്പെട്ട് അനാഥരായ നാല് കുട്ടികളാണ് ജില്ലയിലുള്ളത്.

കാസർകോട നഗരസഭാ പരിധിയിൽ ഒരു ആൺ കുട്ടിയും ഈസ്റ്റ്എളേരി, മടിക്കൈ പഞ്ചായത്ത് പരിധിയിൽ ഓരോ പെൺകുട്ടികളും ബളാൽ പഞ്ചായത്ത് പരിധിയിൽ ഒരു ആൺ കുട്ടിയുമാണുള്ളത്. ബാലാവകാശകമ്മീഷൻ കുട്ടികളുടെ ഭവനം സന്ദർശിച്ച് കുട്ടികളുടെ സംരക്ഷണവും നിലവിലെ സ്ഥിതിയും മനസ്സിലാക്കി. കുട്ടികളുടെ പുനരധിവാസത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശങ്ങൾ നൽകി. തുടർന്ന് ബളാൽ പഞ്ചായത്തിലെ കമ്മാടി കോളനിയും കമ്മീഷൻ സന്ദർശിച്ചു. പട്ടികജാതി, പട്ടികവർഗ മേഖലയിലെ കുട്ടികളുടെ നിലവിലെ ഓൺലൈൻ വിദ്യാഭ്യാസസാഹചര്യം നേരിട്ടെത്തി വിലയിരുത്തി.