കോഴിക്കോട്: പഠിക്കാൻ തയ്യാറാണെകിൽ പ്രായമോ, പണമോ ഒന്നും ഒരു തടസമേയല്ലെന്ന് തെളിയിക്കുകയാണ് ബാലുശ്ശേരി പഞ്ചായത്തിലെ രജനി സഹദേവൻ ദമ്പതികൾ. ഇവർ രണ്ടുപേരും ഒരുമിച്ചാണ് ഇത്തവണ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതുന്നത്. പരീക്ഷ ഉറപ്പായും ജയിക്കുമെന്നും അതിലൂടെ പാതിവഴിയിലായ സ്വപ്നവും ആത്മവിശ്വാസവും വീണ്ടെടുക്കാൻ സാധിക്കുമെന്നും ഇവർ പറയുന്നു. കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ എഴുതുന്നത്.

67 വയസ്സുള്ള കല്യാണി അമ്മയും ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്. ഏഴാം തരം, പത്താംതരം എല്ലാം കല്യാണിയമ്മ തുല്യതാപരീക്ഷയിലൂടെയാണ് എഴുതി നേടിയത്. ചേളന്നൂർ എസ്എൻ കോളേജിലാണ് കല്യാണിയമ്മ പരീക്ഷയെഴുതുന്നത്. പഠിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കരുതെന്ന സന്ദേശം മാത്രമാണ് കല്യാണിയമ്മക്ക് നൽകാനുള്ളത്.

കോവിഡ് പോസിറ്റീവ് ആയവർക്കും പരീക്ഷയെഴുതാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പരും ഹയർസെക്കണ്ടറി തുല്യതാ പഠിതാവുമായ സി.ഷൈനിയും ജീഷ്മയും കോവിഡ് പോസിറ്റീവ് അവസ്ഥയിലാണ് പരീക്ഷ എഴുതുന്നത്.

ഇത്തവണ ജില്ലയിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയെഴുതുന്നത് 2060 പേരാണ്. ആകെ പരീക്ഷയെഴുതുന്നവരിൽ 1384 പേരും സ്ത്രീകളാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന 285 പേരും ഭിന്നശേഷി വിഭാഗത്തിൽ 23 പേരും പരീക്ഷ എഴുതി. പൂർണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 10 മുതല്‍ 12.45 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്. 14 കേന്ദ്രങ്ങളിലായാണ് പരീക്ഷ.

സാക്ഷരതാ മിഷന്‍ നടപ്പിലാക്കി വരുന്ന പ്രത്യേക പദ്ധതിയായ സമയിലൂടെ 70 വനിതകളാണ് കോർപ്പറേഷനിൽ പരീക്ഷ എഴുതുന്നത്. ജൂലൈ 31 ന് പരീക്ഷ അവസാനിക്കും.