പാലക്കാട്: പുഞ്ചപ്പാടത്ത് അനധികൃതമായി പ്രവര്‍ത്തിച്ച ശ്രീകുറുംബ പാരമ്പര്യ നാട്ടുവൈദ്യ സ്ഥാപനം പരിശോധനയ്ക്കുശേഷം അധികൃതര്‍ പൂട്ടിച്ചു. കോട്ടയം വിജയപുരം സ്വദേശി സര്‍ക്കാരിനു നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വനിത നാഡീ, ഡിസ്‌ക് സംബന്ധമായ രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കുന്നുവെന്ന വ്യാജേനയാണ് രോഗികളെ ചികിത്സിച്ചിരുന്നത്. പരാതിക്കാരന്‍ അവിടെ ഒരു മാസത്തോളം ചികില്‍സിച്ചശേഷം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എസ്. ഷിബു, ആയുര്‍വേദ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ഡോ. അദീഷ് സുന്ദര്‍, ഡോ. എസ്.ഡി. ശ്രീജന്‍, ഡോ. എസ്. അനിജ, ജില്ലാ മെഡിക്കല്‍ ഓഫീസ് സൂപ്രണ്ട് കെ സി അലക്‌സാണ്ടര്‍, എം എസ് രാജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ജില്ലയിലെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ ആയുര്‍വേദ സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.