കാസർഗോഡ്: ഡി വിഭാഗത്തില്‍ ഉള്‍പ്പെട്ട നീലേശ്വരം നഗരസഭയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരസഭാ പരിധിയില്‍ പോലീസ് പരിശോധന കര്‍ശനമാക്കാന്‍ കോവിഡ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഗസ്റ്റ് രണ്ടിന് നീലേശ്വരം വ്യാപാര ഭവന്‍ ഹാളിലും നാലിന് പള്ളിക്കര സെയ്ന്റ് ആന്‍സ് സ്‌കൂള്‍ളിലും ആറിന് തൈക്കടപ്പുറം ബോട്ടുജെട്ടിയിലും കോവിഡ് പരിശോധനാ മെഗാ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
യോഗത്തില്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍. പി.പി.മുഹമ്മദ് റാഫി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ടി.പി. ലത, നഗരസഭാ സെക്രട്ടറി എ. ഫിറോസ്ഖാന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ജമാല്‍ അഹമ്മദ്, നീലേശ്വരം പോലീസ് എസ്.എച്ച്. ഒ ശ്രീഹരി കെ.പി, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
മറ്റ് പ്രധാന തീരുമാനങ്ങള്‍
നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി വയറിംഗ്, പ്ലംബിംഗ് സാധനങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.
· അക്ഷയകേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും തുറക്കാം.
· നീലേശ്വരം നഗരത്തിലുള്ള വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും, ഓട്ടോ, ടാക്‌സി, ലോറി തൊഴിലാളികള്‍ക്കും ചുമട്ട്‌തൊഴിലാളികള്‍ക്കും മാത്രമായി വാക്‌സിന്റെ ലഭ്യത അനുസരിച്ച് വ്യാപാര ഭവനില്‍ വാക്‌സിനേഷന്‍ നല്കും.