കോഴിക്കോട്: റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 232 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിലെ വിവിധയിടങ്ങൾ ലിന്റോ ജോസഫ് എം.എൽ. എയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം സന്ദർശനം നടത്തി. അത്യാധുനിക സംവിധാനങ്ങളോടെ മൂന്നു റീച്ചുകളിലായാണ് പ്രവൃത്തി നടക്കുന്നത്.

തിരുവമ്പാടി മണ്ഡലത്തിൽ ഉൾപ്പെട്ട ഓമശ്ശേരി മുതൽ എരഞ്ഞിമാവ് വരെയുള്ള റീച്ചിന്റെ പ്രവൃത്തി ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് സന്ദർശനം നടത്തിയത്. സ്ഥലം ലഭ്യമായ ഇടങ്ങളിൽ 15 മീറ്റർ വരെ വീതിയിൽ പ്രവൃത്തി നടക്കും. റോഡ് സേഫ്റ്റി സംവിധാനങ്ങൾ, സിഗ്നൽ ലൈറ്റുകൾ, മീഡിയൻ, ഫുട്പാത്ത് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടെയാവും നിർമ്മാണം. ഈ റീച്ചിൽ നിരന്തരമായി അപകടങ്ങൾ ഉണ്ടാവുന്ന സ്ഥലങ്ങളാണ് കാപ്പുമല വളവ്, മുത്തേരി വളവ് എന്നിവിടങ്ങൾ. വളവ് നിവർത്തുകയാണ് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ശാശ്വത പരിഹാരം. അതിനാവശ്യമായ സ്ഥലം സൗജന്യമായി ലഭിക്കുന്ന മുറക്ക് ഈ പ്രവൃത്തിയിൽ തന്നെ ഉൾപ്പെടുത്തി നിർവ്വഹിക്കാനാവും.ഇതിന് ശ്രമം ആരംഭിച്ചിട്ടുണ്ട്.

മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, നിർമ്മാണ കമ്പനി പ്രതിനിധികൾ, പ്രൊജക്ട് മാനേജർ എം.എൽ. എക്ക് ഒപ്പമുണ്ടായിരുന്നു.