നന്മയുള്ള മനുഷ്യരെ രൂപപ്പെടുത്തുകയാണ് വിദ്യാഭ്യാസത്തിന്റെ  ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. കടപ്ര കണ്ണശ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള സംസ്ഥാന  സര്‍ക്കാരി ന്റെ മികവിന്റെ കേന്ദ്രമാക്കല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന പുതിയ മൂന്നുനില കെട്ടി ടത്തിന്റെയും കിച്ചണ്‍ ബ്ലോക്കിന്റെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ രംഗത്തേക്ക് ഇന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. 1.45 ലക്ഷം വിദ്യാര്‍ഥികള്‍ അണ്‍എയിഡഡ് സ്‌കൂളുകള്‍ ഉപേക്ഷിച്ച് പൊതുവിദ്യാലയങ്ങളിലേക്ക് എത്തി. ഇനിയും ഇത് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
10 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കണ്ണശ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ വിജയത്തിന് ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ജില്ലയുടെ നദീപുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ കൂട്ടായ്മ നാം കണ്ടതാണ്. അത്തരത്തില്‍ സമൂഹത്തില്‍ എല്ലാവരും ഒത്തൊരുമിച്ചെങ്കില്‍ മാത്രമേ പദ്ധതി വിജയം കണ്ടെത്തുവെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിലെ പുതിയ ഹൈടെക് ക്ലാസിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് എല്ലാ മേഖലയിലും സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുമ ചെറിയാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.രാജേശ്വരി, വിവിധ തദ്ദേശഭരണ ഭാരവാഹികളായ ബിനില്‍ കുമാര്‍, സൂസമ്മ പൗലോസ്, അഡ്വ.എം.ബി.നൈനാന്‍, അംബികാമോഹന്‍, വിജയകുമാരി, ഷാന്റി എബ്രഹാം, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.എ.ശാന്തമ്മ, പ്രിന്‍സിപ്പല്‍ കെ.ബീനാകുമാരി, ഹെഡ്മിസ്ട്രസ് കുമാരി എസ്.അനിത, പിറ്റിഎ പ്രസിഡന്റ് കെ.രാജന്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് എ.ജെ.രാജന്‍ ഐഎഎസ്, വികസന സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ വി.എന്‍.കാര്‍ത്തികേയന്‍, സ്റ്റാഫ് സെക്രട്ടറി സിമീഷ് വി.ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.