ആയിരത്തില്‍ പത്തിലധികം പേര്‍ക്ക് കോവിഡെങ്കിൽ പ്രദേശിക ട്രിപ്പിൾ ലോക്ക്ഡൗൺ

ഒരു പ്രദേശത്തെ ജനസംഖ്യയിൽ ആയിരം പേരിൽ പത്തിലധികം രോഗികൾ ഒരാഴ്ചയുണ്ടായാൽ ട്രിപ്പിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തും. മറ്റുസ്ഥലങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾക്ക് ആഴ്ചയിൽ ആറ് ദിവസം പ്രവർത്തനാനുമതി നൽകും. കടകളുടെ പ്രവർത്തന സമയം രാവിലെ ഏഴു മണി മുതൽ രാത്രി ഒൻപത് മണി വരെ ആയിരിക്കും. ചട്ടം 300 അനുസരിച്ച് ആരോഗ്യ മന്ത്രി വീണാജോർജ് നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് ഇത് അറിയിച്ചത്. ഞായറാഴ്ച ദിവസങ്ങളായ ആഗസ്റ്റ് 15നും ആഗസ്റ്റ് 22 നും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കും.

ആരാധനാലയങ്ങളുടെ വിസ്തീർണ്ണം കണക്കാക്കിയാവണം ആളുകൾ പങ്കെടുക്കേണ്ടത്. വലിയ വിസ്തീർണ്ണമുള്ളവയിൽ പരമാവധി 40 പേർക്ക് പങ്കെടുക്കാം. കല്യാണങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേർക്ക് പങ്കെടുക്കാം. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ കൂട്ടായ്മകൾ ഉൾപ്പെടെ ജനങ്ങൾ കൂടുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണം.

ഉത്സവകാലമായതുകൊണ്ട് സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികൾ ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള വ്യാപാരസ്ഥാപനങ്ങൾ സ്വീകരിക്കണം. ഹോം ഡെലിവറി സൗകര്യം പരമാവധി ഇടങ്ങളിൽ വിപുലീകരിക്കണം. പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിൽ മേൽനോട്ടം വഹിക്കുകയും ആവശ്യമായ പരിശോധന നടത്തുകയും ചെയ്യും. സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ ആയിരിക്കണം കടകളിൽ പ്രവേശനം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും വ്യാപാരികളുമായി ചർച്ച ചെയ്യും.

കടകൾ സന്ദർശിക്കുന്നവർ ആദ്യഡോസ് വാക്സിനേഷൻ എങ്കിലും എടുത്തവരോ 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആയിരിക്കണം. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. സാമൂഹ്യപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ 60 വയസ്സിന് മുകളിൽ പ്രായമുള്ള സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും വാക്സിൻ ലഭ്യത അനുസരിച്ച് ഒരു നിശ്ചിത തീയതിക്കുള്ളിൽ വാക്സിനേഷൻ നൽകും. കിടപ്പ് രോഗികൾക്ക് എല്ലാവർക്കും സമയബന്ധിതമായി വീടുകളിൽ ചെന്ന് വാക്സിനേഷൻ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും.

ആരോഗ്യവകുപ്പിന്റെ കൃത്യമായ മേൽനോട്ടത്തിൽ ഇത് നടപ്പാക്കും. സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷൻ നടത്തുന്നതിന് സ്ഥലസൗകര്യങ്ങൾ ഉൾപ്പെടെ നൽകി പ്രോത്സാഹിപ്പിക്കുന്ന നടപടി സർക്കാർ സ്വീകരിക്കും. കോവിഡ് രണ്ടാം തരംഗം ഉയർത്തുന്ന വെല്ലുവിളിയും പൊതുസമൂഹത്തിന്റെ സഹകരണത്തോടെ തന്നെ നേരിടാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മൂന്നാം തരംഗത്തിന്റെ ആശങ്കയും നിലനിൽക്കുന്നുണ്ട്. അതിനു മുമ്പ് തന്നെ വാക്സിനേഷൻ കഴിയുന്നത്ര പൂർത്തീകരിക്കുന്നതിനുള്ള നടപടിയാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നത്.

അതിന്റെ ഭാഗമായി പരമാവധി ആളുകൾക്ക് വാക്സിനേഷൻ ലഭ്യമാക്കി സാമൂഹ്യ പ്രതിരോധ ശേഷി കെട്ടിപ്പടുക്കുന്നതിലൂടെ കോവിഡ് മഹാമാരിയുടെ വ്യാപനം ഫലപ്രദമായി തടയാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ജനസംഖ്യയുടെ പകുതിയിൽ അധികം പേരും രോഗം വരാത്തവരും പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കൊറോണ വൈറസിൽ നിന്ന് സംരക്ഷിതരുമാണ്. കേരളത്തിലെ ജനങ്ങൾ പൂർണ്ണതോതിൽ നൽകുന്ന സഹകരണവും പിന്തുണയുമാണ് മികച്ച രീതിയിൽ കോവിഡിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ 1,47,90,596 പേർക്ക് ഒന്നാം ഡോസും 62,01,105 പേർക്ക് രണ്ടാം ഡോസും നൽകിട്ടുണ്ട്. ആകെ 2,09,91,701 ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. 42.14 ശതമാനം പേർക്ക് ഒന്നാം ഡോസും 17.66 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം കണക്കിലെടുത്താൽ ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

കേരളത്തിൽ ഇനിയും 56 ശതമാനത്തോടടുപ്പിച്ച് ആളുകൾക്ക് രോഗം ബാധിച്ചിട്ടില്ലാത്തതിനാൽ ദൈനംദിന രോഗികളുടെ എണ്ണം മറ്റു സംസ്ഥാനത്തേക്കാൾ ഉയർന്നുനിൽക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ കുറഞ്ഞ മരണനിരക്ക് നിലനിർത്താനും ഓക്സിജൻ, വെന്റിലേറ്റർ എന്നിവ രോഗികൾക്ക് ലഭ്യമാക്കുന്ന കാര്യത്തിലും കേരളം ഇന്നും മെച്ചപ്പെട്ട നിലയിലാണെന്ന് മന്ത്രി സഭയിൽ പറഞ്ഞു.