തിരുവനന്തപുരം: പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ(ഡബ്ലു.ഐ.പി.ആർ.) 10 ശതമാനത്തിനു മുകളിലെത്തിയതിനെത്തുടർന്ന് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ മേലാറ്റിങ്ങൽ വാർഡിൽ(31-ാം വാർഡ്) കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ അഞ്ചിനും 10നും ഇടയിലുള്ള 12 തദ്ദേശ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കിയതായും കളക്ടർ അറിയിച്ചു.
കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ച മേലാറ്റിങ്ങലിൽ ഓഗസ്റ്റ് 04 അർധരാത്രി മുതൽ സമ്പൂർണ ലോക്ക്ഡൗൺ നിലവിൽവരും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ തുറക്കാൻ പാടുള്ളൂ. ഡബ്ലു.ഐ.പി.ആർ. പത്തിനു താഴെ വരുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരും.
ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെതന്നെ ഒന്ന്, രണ്ട്, 10, 20, 24 വാർഡുകൾ, നെടുമങ്ങാട്  മുനിസിപ്പാലിറ്റിയിലെ 10, 16, 36 വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റിയിലെ ആറ്, ഒമ്പത്, 18, 28 വാർഡുകൾ എന്നിവയെയാണു കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.
ഭക്ഷ്യവസ്തുക്കൾ,  പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈൻ-ഇൻ, ടേക്ക് എവേ, പാഴ്‌സൽ തുടങ്ങിയവ അനുവദിക്കില്ല.
പൊതുജനങ്ങൾ പരമാവധി വീടിനടുത്തുള്ള കടകളിൽനിന്നു സാധനങ്ങൾ വാങ്ങണം. മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോൺ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും കളക്ടർ അറിയിച്ചു.