പ്രവര്‍ത്തനങ്ങള്‍ സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിലയിരുത്തി

കോട്ടയം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസറും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുമായ പി.എം. അലി അസ്ഗര്‍ പാഷയുടെ നേതൃത്വത്തില്‍ വിലയിരുത്തി. പ്രതിരോധ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന് ജനങ്ങള്‍ സ്വയം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.

ഓരോ വ്യക്തിയും രോഗവ്യാപന സാധ്യത സ്വയം മനസിലാക്കി പരിശോധന നടത്താനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും തയ്യാറാകേണ്ടതുണ്ട്. സാമൂഹിക അകലം ഉറപ്പാക്കാനും വിവാഹം, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകളില്‍ അവശ്യ സാഹചര്യങ്ങളില്‍ ഒഴികെ പങ്കെടുക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം.

കടയുടമകളും സ്ഥാപനമേധാവികളും രോഗപ്രതിരോധം സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കണം. ഇത്തരമൊരു ജാഗ്രതാ സംവിധാനം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാനായില്ലെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടാകും. മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ കോട്ടയത്ത് കോവിഡ് ചികിത്സയ്ക്ക് മികച്ച സൗകര്യങ്ങളുണ്ടെന്നും ലഭ്യതയ്ക്കനുസരിച്ച് ജില്ലയില്‍ വാക്‌സിന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധം, ചികിത്സ, ബോധവത്കരണം എന്നിവയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ യോഗത്തില്‍ വിശദമാക്കി. സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എ.ഡി.എം ജിനു പുന്നൂസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ തുടങ്ങിയവര്‍ പ്‌ങ്കെടുത്തു.