കേന്ദ്ര സർക്കാർ, ട്രൈഫഡ്, ട്രൈബൽ അഫയേഴ്സ് മിനിസ്ട്രി എന്നിവർ ഐ.ഐ.ടി കാൺപൂരുമായി സംയോജിച്ച് നടപ്പിലാക്കുന്ന ടെക്ക് ഫോർ ട്രൈബൽസ് കേരള പരിശീലന പരിപാടിയ്ക്ക് ജില്ലയിൽ തുടക്കമായി. തവിഞ്ഞാൽ, തിരുനെല്ലി, നൂൽപ്പുഴ വൻധൻ വികാസ് കേന്ദ്രങ്ങളിൽ ആഗസ്റ്റ് 6 വരെയാണ് പരിശീലനം. ഐ.ഐ.ടി കാൺപൂരിലെ അങ്കിത് സക്സേന, റോബിൻ ഫിലിപ് എന്നിവർ കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

ഗുണമേന്മയുള്ള ഉത്പന്നങ്ങൾ സർട്ടിഫിക്കേഷനോടു കൂടി വിപണനം നടത്തുവാനായി ആദിവാസി മേഖലയിലുള്ള സംരംഭകരെ പ്രാപ്തരാക്കുകയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി പരിശീലന കാലയളവിൽ തന്നെ ജില്ലയിലെ സംരംഭകർ ഫേസ്പാക്ക്, മഞ്ഞൾ സോപ്പ്, മഞ്ഞൾ തൈലം, തേൻ നെല്ലിക്ക, തേൻ ഇഞ്ചി തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

വന ഉത്പന്നങ്ങളുടെ മൂല്യവർദ്ധനയിലും, സംസ്കരണത്തിലും സംരംഭകത്വം എന്ന ആശയത്തിലാണ് ഐ.ഐ.ടി കാൺപൂർ പരിശീലനത്തിനുള്ള പാഠ്യപദ്ധതി തയ്യാറാക്കിയത്. ഇതിനോടൊപ്പം സംരംഭകത്വ കഴിവുകൾ, പോസിറ്റീവ് സൈക്കോളജി, എൻ.ടി.എഫ്.പി അടിസ്ഥാനമാക്കി പ്രാദേശികമായി ലഭ്യമായ തൊഴിൽ അവസരങ്ങൾ മനസ്സിലാക്കുക, ഗ്രേഡിംഗ്, സോർട്ടിംഗ്, ബ്രാൻഡിംഗ്, പാക്കേജിംഗ്, ഉത്പന്നത്തിൻ്റെ സർട്ടിഫിക്കേഷൻ, മാർക്കറ്റ് സർവ്വേ, ചില്ലറ വിൽപ്പന തുടങ്ങിയ സംരംഭകത്വത്തിന് സഹായകമാകുന്ന വിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.