• സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും
ആലപ്പുഴ : റോഡരികിലുള്‍പ്പെടെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. ജില്ലയിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് എം.എല്‍.എമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഭരണാനുമതി കിട്ടിയ ജില്ലയിലെ പദ്ധതികളുടെ നിര്‍വ്വഹണം വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം. സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം. വകുപ്പിന്‍റെ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ കാലതാമസം പൂര്‍ണമായും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പദ്ധതികളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍ ജനപ്രതിനിധികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. യോഗത്തില്‍ എം.എല്‍.എമാര്‍ ശ്രദ്ധയില്‍ പെടുത്തിയ വിവിധ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി ഉദ്യോഗസ്ഥര്‍ അടിയന്തരമായി അറിയിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. എം.എല്‍.എമാരുടെ നിര്‍ദേശങ്ങള്‍ ഗൗരവമായി പരിഗണിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.
പൊലീസും എക്‌സൈസും മറ്റും പിടികൂടുന്ന വാഹനങ്ങള്‍ റോഡരികില്‍ പിഡബ്ലൂഡി സ്ഥലം കയ്യേറി ഇടുന്നത് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം. വര്‍ഷത്തില്‍ മൂന്നു തവണ ജില്ലയിലെ എം.എല്‍.എമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, എം എൽ എമാരായ ദലീമ ജോജോ, പി. പി ചിത്തരഞ്ജൻ, എച്ച് സലാം, തോമസ് കെ തോമസ്, യു. പ്രതിഭ, എം എസ് അരുൺ കുമാർ, ജില്ല ഡെവലപ്പ്മെന്റ് കമ്മീഷണർ കെ. എസ് അഞ്ചു, പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.