ഈ വര്‍ഷം മുതല്‍ എല്ലാ കൃഷിഭവനുകളിലും ഞാറ്റുവേല മഹോല്‍സവങ്ങള്‍ സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി. എസ് സുനില്‍കുമാര്‍ പറഞ്ഞു. ശ്രീനാരായണപുരം പഞ്ചായത്തിന്‍റേയും കുടുംബശ്രീ മിഷന്‍റെയും സഹകരണത്തോടെ പൂവത്തുംതടവ് ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച നാമ്പ് ഞാറ്റുവേല മഹോല്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ കാര്‍ഷിക കലണ്ടര്‍ നിര്‍ണ്ണയിക്കുന്നത് ഞാറ്റുവേലകളാണ്. കൃഷിരീതിയുമായിണങ്ങുന്ന ഞാറ്റുവേല കാലക്രമങ്ങളെ തിരിച്ചുകൊണ്ട് വരാനുള്ള ശ്രമമാണ് സര്‍ക്കാരിന്‍റെയും കൃഷിവകുപ്പിന്‍റെയും നേത്യത്വത്തില്‍ നടന്നുവരുന്നത്. മന്ത്രി പറഞ്ഞു. കേരളത്തെ കണ്‍സ്യൂമര്‍ സ്റ്റേറ്റില്‍ നിന്ന് ഉല്‍പാദന സ്റ്റേറ്റ് ആക്കിമാറ്റി അന്യംനിന്മ്പോയ കാര്‍ഷിക വിളകളെ തിരിച്ചുകൊണ്ട് വരാന്‍ വകുപ്പിന് സാധിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ കൃഷിഭവനുകളേയും പ്ലാന്‍റ് ഹെല്‍ത്ത് ക്ലിനിക്കുകളായി ഉയര്‍ത്താനുള്ള പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തേയുമാണ് നടുക്കരയില്‍ ആരംഭിച്ച ഹൈടെക് നഴ്സറി. . പൂര്‍ണ്ണമായും യന്ത്രവല്‍കൃതമായ നഴ്സറിയിലൂടെ ഒരുവര്‍ഷം 2 കോടി നടീല്‍ വസ്തുക്കള്‍ ഉദ്പ്പാദിപ്പിക്കാന്‍ കഴിയും. ഹരിതകേരളമിഷന്‍റെ ഭാഗമായി കൃഷിയും ജലസ്രോതസ്സുകളുടെ സംരക്ഷണവും വലിയ അജന്‍ഡയായി് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കാര്‍ഷികമേഖലയെ എറ്റവുമധികം സഹായിക്കുന്നത് സഹകരണ വകുപ്പാണെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. ഇ ടി ടൈസണ്‍മാസ്റ്റര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. 5 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ നാടന്‍പാട്ട്, ചിത്രരചനാമല്‍സരം, കവിതാമല്‍സരം, ഗ്രാമീണകലാസന്ധ്യ, ചക്ക വിഭവങ്ങളുടെ മല്‍സരം, മഴ നനവ് മ്യൂസിക് പ്രോഗ്രാം, ശുദ്ധജല മല്‍സ്യകൃഷി സാധ്യതകള്‍, പ്ലാവ് കൃഷി പരിപാലനവും ചക്കസംസ്ക്കരണവും വിഭവങ്ങളും എന്ന വിഷയങ്ങളില്‍ സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും. എസ് എന്‍ പുരം ഹാളില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്‍റ് എം ആര്‍ ജോഷി, മാനേജിംഗ് ഡയറക്ടര്‍ വി ആര്‍ ഷീബ, ജീല്ലാ പഞ്ചായത്ത് അംഗം ബി ജി വിഷ്ണു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.