എറണാകുളം: ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ തിളക്കവുമായി നാട്ടിലെത്തിയ ഇന്ത്യന്‍ ഹോക്കി താരം പി. ആര്‍ ശ്രീജേഷിന് ജന്മനാട്ടില്‍ ആവേശ്വോജ്ജല സ്വീകരണം.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ കായിക താരത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 5.30ന് ആഭ്യന്തര ടെര്‍മിനല്‍ എത്തിയ കായികതാരത്തെ സ്വീകരിക്കാന്‍
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, പി.വി ശ്രീനിജന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ജാഫര്‍ മലിക്ക്, എന്നിവരും സന്നിഹിതരായിരുന്നു. അന്‍വര്‍ സാദത്ത് എംഎല്‍എ, മുന്‍ എം.എല്‍.എ വി. പി സജീന്ദ്രന്‍ എന്നിവരും ശ്രീജേഷിനെ അനുമോദിച്ചു. താരത്തെ വരവേല്‍ക്കുന്നതിനായി അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം എത്തിയിരുന്നു. മാതാപിതാക്കളായ പി.വി രവീന്ദ്രന്‍, ഉഷാകുമാരി, ഭാര്യ ഡോ. പി.കെ അനീഷ്യ
മകളായ അനുശ്രീ, ശ്രീഅന്‍ഷ് എന്നിവരും അഭിമാന നിമിഷങ്ങളില്‍ പങ്കാളികളായി. കുടുംബത്തെ ആശ്ലേഷിച്ച താരം ഒളിമ്പിക്‌സ് മെഡല്‍ തന്റെ പിതാവിനെ അണിയിച്ചു. വൈകാരിക നിമിഷങ്ങളില്‍ പിതാവ് തിരികെ മെഡല്‍ ശ്രീജേഷിന്റെ കഴുത്തില്‍ അണിയിച്ചു. വിമാനത്താവളത്തിന് പുറത്ത് കായിക പ്രേമികളും കായിക താരങ്ങളും വിവിധ കായിക സംഘടനാ ഭാരവാഹികളും ഉള്‍പ്പെടെയുള്ള പുരുഷാരം ആവേശ്വോജ്ജല സ്വീകരണമാണ് നല്‍കിയത്. സംസ്ഥാന ഒളിമ്പിക്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ ജില്ലകളില്‍ നിന്നുമുള്ള ഹോക്കി കായിക താരങ്ങള്‍ എന്നിവര്‍ താരത്തിന് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. പിന്നീട് പോലീസ് അകമ്പടിയോടെ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ തുറന്ന വാഹനത്തില്‍ കായികതാരം ജന്മനാടായ കിഴക്കമ്പലത്തേക്ക് യാത്രതിരിച്ചു.