തീരുമാനം റവന്യൂ-വനം മന്ത്രിമാര്‍ പങ്കെടുത്ത് നടന്ന ഉന്നതതല യോഗത്തില്‍

ആറായിരത്തില്‍ അധികം കര്‍ഷകര്‍ക്ക് പട്ടയം
ലഭിക്കും: കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

മലയോര മേഖലയിലെ ആറായിരത്തോളം കൈവശ കര്‍ഷകര്‍ക്ക് പട്ടയ വിതരണം നടത്താനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനമായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. റവന്യൂ, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരമാണ് മന്ത്രിമാര്‍ പ്രത്യേക യോഗം വിളിച്ച് മലയോര പട്ടയപ്രശ്നം അവലോകനം ചെയ്തത്.
ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, കോന്നിതാഴം, കലഞ്ഞൂര്‍, അരുവാപ്പുലം എന്നീ വില്ലേജുകളിലെ കൈവശകര്‍ഷകര്‍ക്കാണ് പട്ടയം ലഭിക്കാനുള്ളത്. 1980 മുതല്‍ മലയോര കര്‍ഷകര്‍ പട്ടയത്തിനായി പ്രക്ഷോഭത്തിലാണ്. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ആയ ശേഷം നിയമാനുസരണമുള്ള ഉപാധിരഹിത പട്ടയം വിതരണം ചെയ്യണമെന്ന ആവശ്യം നിയമസഭയില്‍ നിരന്തരമായി ഉന്നയിച്ചിരുന്നു. 2016ല്‍ ചിറ്റാറില്‍ നടന്ന പട്ടയമേളയില്‍ മുന്‍ സര്‍ക്കാര്‍ വനം വകുപ്പിന്റെ അനുമതി വാങ്ങാതെ 40 പട്ടയങ്ങള്‍ തയാറാക്കി വിതരണം ചെയ്തെങ്കിലും, അവ നിയമവിരുദ്ധമാണെന്നു കണ്ട് പിന്നീട് റദ്ദാക്കി.
തുടര്‍ന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഉപാധിരഹിത പട്ടയവിതരണത്തിനായി നടപടി ആരംഭിക്കുകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനായി സമീപിക്കുകയും ചെയ്തു. സീതത്തോട് പഞ്ചായത്തിന്റെ പഴയ കെട്ടിടത്തില്‍ എംഎല്‍എ മുന്‍കൈ എടുത്ത് സ്പെഷ്യല്‍ റവന്യൂ പട്ടയം ഓഫീസും പ്രവര്‍ത്തനം ആരംഭിച്ച് പട്ടയം നല്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. വനം, റവന്യു വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തികരിക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലാ കളക്ടര്‍, റാന്നി, കോന്നി വനം ഡിവിഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ തയാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭയുടെ അംഗികരത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി നല്‍കുകയും ചെയ്തു.
ഫുഡ് പ്രൊഡക്ഷന്‍ ഏരിയായിലെ കൈവശക്കാര്‍ക്ക് 1964ലെ ഭൂമി പതിവു ചട്ടപ്രകാരവും, 1977 ജനുവരി ഒന്നിനു മുന്‍പ് വനഭൂമി കൈവശപ്പെടുത്തിയവര്‍ക്ക് 1993 ലെ സ്പെഷ്യല്‍ റൂള്‍ പ്രകാരവുമാണ് പട്ടയം നല്കേണ്ടത്. പട്ടയം നല്കുമ്പോള്‍ പരിഹാരവനവല്ക്കരണം നടത്തേണ്ടതുണ്ട്. കോന്നിയുടെ മലയോര മേഖലയില്‍ പട്ടയം നല്കുന്നതിന് പരിഹാര വനവത്കരണത്തിനായി ഇടുക്കി ജില്ലയിലാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത്. കമ്പക്കല്ലിലെ നീലക്കുറിഞ്ഞി സാങ്ച്വറിക്കായി മാറ്റി വച്ചിട്ടുള്ള 8000 ഏക്കര്‍ ഭൂമിയിലാണ് പരിഹാര വനവത്കരണം നടപ്പാക്കുക.
ബംഗളുരുവിലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റീജിയണല്‍ ഓഫീസ് അധികാരികള്‍ പരിഹാരവനവല്‍ക്കരണ ഭൂമിയിലുള്‍പ്പെടെ സന്ദര്‍ശനം നടത്തേണ്ടതുണ്ട്. ഇതടക്കം പട്ടയ വിതരണം നടത്താന്‍ ഇനിയും പൂര്‍ത്തീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യൂ, വനം വകുപ്പ് മന്ത്രിമാര്‍ നിയമസഭാ സമ്മേളന ശേഷം ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തും. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്ററും, നോഡല്‍ ഓഫീസറുമായ അരുണ്‍ എന്നിവര്‍ തുടര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കണമെന്നും യോഗത്തില്‍ തീരുമാനമായി.
റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍, വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍
ഡോ. ദിവ്യ. എസ്. അയ്യര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.എസ്.അരുണ്‍, ഡിഎഫ്ഒമാരായ പി.കെ. ജയകുമാര്‍ ശര്‍മ്മ, കെ.എന്‍. ശ്യാം മോഹന്‍ ലാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.