പരിയാരം ഗ്രാമപഞ്ചായത്തിലെ വായാട് തോട് ചീർപ്പ് തടയണ തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നാടിന് സമർപ്പിച്ചു.
തണ്ണീർത്തടങ്ങളെ സംരക്ഷിച്ച് നാടിൻ്റെ കാർഷിക സംസ്കൃതി നിലനിർത്തേണ്ടത് ഭക്ഷ്യ സുരക്ഷയ്ക്കും കുടിവെള്ളക്ഷാമമുൾപ്പെടെയുള്ള പ്രശ്ന പരിഹാരത്തിനും അനിവാര്യമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കർഷകർ കാലാവ്യസ്ഥാ വ്യതിയാനങ്ങൾ അറിഞ്ഞു കൊണ്ടുള്ള കാർഷിക രീതികൾ അവലംബിക്കണം. എങ്കിൽ മാത്രമേ കാർഷിക മേഖല മെച്ചപ്പെടുകയുള്ളൂ. കേരളത്തിൻ്റെ കാർഷിക രംഗത്തിന് മുതൽക്കൂട്ടാവുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. മന്ത്രി പറഞ്ഞു.
തളിപ്പറമ്പ നിയോജക മണ്ഡലം സമഗ്ര വികസന പദ്ധതിയായ സമൃദ്ധിയുടെ ഭാഗമായാണ്  സൂക്ഷ്മ നീർത്തട വികസന പദ്ധതി നടപ്പാക്കുന്നത്.  മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പാണ് പദ്ധതിക്ക്
നേതൃത്വം നൽകുന്നത്. വായാട് – പാച്ചേനി പാടശേഖരങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും ജലക്ഷാമം പരിഹരിക്കാൻ വായാട് ചീർപ്പ് തടയണ സഹായകമാവും. 10 ലക്ഷം രൂപ ചെലവിലാണ് ഇതിൻ്റെ നിർമാണം പൂർത്തിയാക്കിയത്.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎം കൃഷ്ണൻ അധ്യക്ഷനായി. തളിപ്പറമ്പ് മണ്ണ് സംരക്ഷണ ഓഫീസർ വി വി പ്രകാശൻ പദ്ധതി വിശദീകരിച്ചു. കിണർ റീചാർജിംഗ് പദ്ധതികളുടെ ഭാഗമായി തയ്യാറാക്കിയ കിണർ നിറ മോണിറ്ററിംഗ് കിറ്റ് പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.കെ കെ രത്നകുമാരി, പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ബാബുരാജൻ,  ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ കെ പി അബ്ദുസ്സമദ്, നീർത്തട ഗുണഭോക്തൃ കമ്മിറ്റി കൺവീനർ കെ വി രാജേഷ് ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.