ആലപ്പുഴ: അശരണരും കിടപ്പ് രോഗികളും ഉള്‍പ്പടെ എല്ലാ ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വാതില്‍പ്പടി സേവനം പദ്ധതി സെപ്റ്റംബറില്‍ ആരംഭിക്കും. പദ്ധതി അവലോകനം ചെയ്യുന്നതിനും ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും ജില്ല കളക്ടര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ‍ യോഗം ചേര്‍ന്നു. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ മാവേലിക്കര നഗരസഭ, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത്, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്, കരുവാറ്റ ഗ്രാമപഞ്ചായത്ത് എന്നീ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുക.

പ്രായാധിക്യത്താല്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, കിടപ്പിലായവര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസകരമാകുന്ന പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹിക നീതി വകുപ്പ്, സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രാരംഭ ഘട്ടമായി വാര്‍ഡ്തല കമ്മിറ്റി രൂപീകരണം, സേവനാവകാശ പട്ടിക തയ്യാറാക്കല്‍, സന്നദ്ധ സേവകരുടെ തെരഞ്ഞെടുപ്പ് എന്നിവ പൂര്‍ത്തീകരിക്കും. പദ്ധതി കാര്യക്ഷമമായും വിജയകരമായും നടപ്പിലാക്കുന്നതിന് സന്നദ്ധ സേവകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിശീലനം നല്‍കി സെപ്റ്റംബറോടെ പദ്ധതി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ലഭിക്കുന്നതിനുള്ള മസ്റ്ററിംഗ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ എന്നിവയ്ക്കുള്ള അപേക്ഷ തയ്യാറാക്കല്‍, അടിയന്തരാവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചുനല്‍കല്‍ തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ നല്‍കുക. നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കും.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് തലത്തില്‍ വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ആശാ പ്രവര്‍ത്തക, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, അക്ഷയ കേന്ദ്രം പ്രതിനിധി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, പാലിയേറ്റീവ് കെയര്‍ കമ്മിറ്റി പ്രതിനിധി, സ്‌പെഷ്യല്‍ അയല്‍ക്കൂട്ടം പ്രതിനിധി, വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ പ്രതിനിധി, സന്നദ്ധ സേവകര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഗ്രാമപഞ്ചായത്തില്‍ 15 അംഗങ്ങളും നഗരസഭയില്‍ 17 അംഗങ്ങളും വീതമുള്ള കമ്മിറ്റിയാണ് രൂപീകരിക്കുക.

പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് സന്നദ്ധ സേവകരെ തിരഞ്ഞെടുക്കും. കമ്പ്യൂട്ടര്‍ നൈപുണ്യവും സേവന സന്നദ്ധതയുമുള്ളവര്‍, സന്നദ്ധ സേന ഡയറക്ടറേറ്റില്‍ നിന്നും ലഭ്യമാക്കുന്നവര്‍, അക്ഷയ കേന്ദ്രം പ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് സന്നദ്ധ സേവകരായി നിയമിക്കുക. സാമൂഹ്യ സന്നദ്ധ സേന ഡയറക്ടറുടെ സഹായത്തോടെയാണിവര്‍ക്ക് പരിശീലനം നല്‍കുക. പോലീസ് വെരിഫിക്കേഷന്‍ നടപടികള്‍ ഉറപ്പാക്കുക, സേവനം നല്‍കുന്നതിന് അനുയോജ്യമരായവരെ നിയോഗിക്കുക, സേവനം ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കമ്മറ്റി നടപ്പിലാക്കും. പദ്ധതിക്കാവശ്യമായ ലാപ്ടോപ്പ്, ബയോമെട്രിക് ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി വെക്കണം. വാതില്‍പ്പടി സേവനം വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വാര്‍ഡ് തലത്തില്‍ രൂപീകരിച്ചിരിക്കുന്ന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങളും ചേരും. പദ്ധതി നടപ്പാക്കുന്നതോടെ എല്ലാ വിഭാഗം ജനങ്ങളിലേക്കും ഒരുപോലെ സര്‍ക്കാരിന്റെ സേവനങ്ങള്‍ എത്തിക്കാന്‍ സാധിക്കും. യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ കെ. എസ്. അഞ്ജു, പഞ്ചായത്ത് ഉപഡയറക്ടര്‍ എസ്. ശ്രീകുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.