*കേരളത്തെ പാലിയേറ്റീവ് കെയര്‍ സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ചു

കൃത്യമായ നിരീക്ഷണത്തിലൂടെ സാന്ത്വന ചികിത്സ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയിലേക്കും പാലിയേറ്റീവ് കെയര്‍ എത്തിക്കുവാന്‍ മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
ആരോഗ്യവകുപ്പ് പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച  സമ്പൂര്‍ണ പാലിയേറ്റീവ് കെയര്‍ സൗഹൃദ സംസ്ഥാന പ്രഖ്യാപനവും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ സാന്ത്വന ചികിത്സാ കേന്ദ്രങ്ങളെ നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ മോണിറ്ററിങ്ങ് നടത്തുന്നു.  പാലിയേറ്റീവ് കെയര്‍ ഈ വര്‍ഷം മുതല്‍ മെച്ചപ്പെട്ട രീതിയില്‍ പൂര്‍ണമായി നടപ്പിലാക്കുന്നതിനായി 234 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും സെക്കന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കും.  ഈ കമ്യൂയൂണിറ്റി സെന്ററുകളില്‍ പൂതിയ സ്റ്റാഫ് നഴ്‌സുമാരെയും ഫിസിയോതെറാപ്പിസ്റ്റുകളെയും നിയമിക്കും.  സാന്ത്വന ചികിത്സ നടത്താനാവശ്യമായ പരിശീലനം നല്‍കും.  പാലിയേറ്റീവ് കെയര്‍ സംഘടനകള്‍ക്കു പ്രോത്സാഹനം നല്‍കും.  പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളുടെ നേതൃപരമായ പങ്കു വഹിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും.  മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ അധ്യക്ഷനായി പകര്‍ച്ചവ്യാധിഇതര രോഗവിഭാഗം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ കെ. ഗോപാല്‍ സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി.  ഐ.എസ്.എം. ജോയിന്റ് ഡയറക്ടര്‍ ഡോ പ്രിയ കെ.എസ്. ആശംസയും ദേശീയ ആരോഗ്യ ദൗത്യം സാമൂഹ്യ വികസന മേധാവി ഡോ. മാത്യൂസ് തുമ്പേലി നന്ദിയും രേഖപ്പെടുത്തി.