തിരുവനന്തപുരം : കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്നു ജില്ലയിലെ 14 തദ്ദേശ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായും നാലു പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.

കുറ്റിച്ചൽ പഞ്ചായത്ത് രണ്ട്, നാല്, ഒമ്പത്, 14 വാർഡുകൾ, അരുവിക്കര പഞ്ചായത്ത് ആറാം വാർഡ്, വാമനപുരം പഞ്ചായത്ത് 11-ാം വാർഡ്, വെള്ളനാട് പഞ്ചായത്ത് ഒന്ന്, അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 10, 12, 18 വാർഡുകൾ എന്നിവയാണു കണ്ടെയ്ൻമെന്റ് സോണുകൾ. പൂവച്ചൽ പഞ്ചായത്ത് ഒന്നാം വാർഡിൽ സൈമൺ റോഡ് അംഗൻവാടി മുതൽ അയിത്തിച്ചിറ ചന്തവിളാകം വരെയുള്ള പ്രദേശം, അമ്പൂരി പഞ്ചായത്ത് 13-ാം വാർഡിൽ ശാന്തിമുക്ക് കുരിശടി മേഖല, തിരുവനന്തപുരം കോർപ്പറേഷൻ കുളത്തൂർ ഡിവിഷനിൽ സൗത്ത് മൺവിള – പൂവലി റോഡ്, പള്ളിത്തുറ ഡിവിഷനിൽ വി.എസ്.എസ്.സി. മേഖല എന്നിവയാണു മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ.

ഞായറാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈ പ്രദേശങ്ങളിൽ എല്ലാ ദിവസവും ബാധകമായിരിക്കും. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുള്ളു. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈൻ-ഇൻ, ടേക്ക് എവേ, പാഴ്‌സൽ തുടങ്ങിയവ അനുവദിക്കില്ല.

പൊതുജനങ്ങൾ പരമാവധി വീടിനടുത്തുള്ള കടകളിൽനിന്നു സാധനങ്ങൾ വാങ്ങണം. മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോൺ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും കളക്ടർ അറിയിച്ചു.