ഒളോപ്പാറ പുഴയോര ടൂറിസ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കക്കോടി, ചേളന്നൂർ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റിവർ ക്രൂയിസ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകൾ, മിഷനുകൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ്‌ റിയാസിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് യോഗം ചേരും. യോഗത്തിന് ശേഷം വിശദമായ പദ്ധതിരേഖ തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കും. പദ്ധതി വിഭാവനം ചെയ്യുന്ന പ്രദേശത്ത് ഭൂ സർവ്വേ നടത്തി സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ വ്യക്തികൾ കൈവശവുമുള്ള അനുയോജ്യ ഭൂമികൾ കണ്ടെത്താനും മന്ത്രി നിർദ്ദേശം നൽകി.

മികച്ച ടൂറിസം സാധ്യതകളുള്ള ഒളോപ്പാറയിലെ കണ്ടൽകാടുകളുൾപ്പെടെ പുഴയുടെ സ്വാഭാവികത നിലനിർത്തിക്കൊണ്ട് ആഭ്യന്തര വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ പുഴയോരം സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളും നടപ്പിലാക്കും. പുഴയോട് ചേർന്ന് കോഴിക്കോടൻ രുചികൾ വിളമ്പുന്ന ഭക്ഷണ ശാലകൾ, ഒഴുകുന്ന ഭക്ഷണശാലകൾ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുത്തും. പ്രദേശത്തെ പരമ്പരാഗത തൊഴിലുകളും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും.

യോഗത്തിൽ ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഢി, ചേളന്നൂർബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽ കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ പി.പി.നൗഷീർ, കെ. പി. ഷീബ, കെ. ടി.പ്രമീള, ടൂറിസം ജോയിന്റ് ഡയറക്ടർ സി.എൻ അനിതകുമാരി, ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, ഡി.ടി.പി.സി സെക്രട്ടറി സി.പി.ബീന, ആർക്കിടെക്റ്റ് ടി. വി. മധുകുമാർ തുടങ്ങിയവർ പങ്കെടുത്തു.