ആലപ്പുഴ: നഗരത്തിന്റെ വികസനത്തിന് പുതിയ കുതിപ്പ് നല്‍കാന്‍ പോകുന്ന മൊബിലിറ്റി ഹബ്ബിന്റെ ടെസ്റ്റ് പൈലിംങ് ജോലികള്‍ക്ക് തുടക്കമായി. ടെസ്റ്റ് പൈലിങിന്റെ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വ്വഹിച്ചു. മൊബിലിറ്റി ഹബിന്റെ നിര്‍മാണ ചുമതലയുള്ള കമ്പനിയായ ഇന്‍കലിന്റെ നേതൃത്വത്തിലാണ് ടെസ്റ്റ് പൈലിങ്. ഒരു മാസം കൊണ്ട് പൈലിങ് പൂര്‍ത്തിയാക്കും. ടെസ്റ്റ് പൈലിങ് ആരംഭിച്ചതോടെ കെ.എസ്.ആര്‍.ടി.സി.യുടെ വര്‍ക്ക് ഷോപ്പ്, ഗ്യാരേജ് എന്നിവ കലവൂര്‍ വളവനാട്ടേക്ക് താല്‍ക്കാലികമായി മാറ്റാനുള്ള നടപടികളും പൂരോഗമിക്കുയാണ്. കിഫ്ബി വഴിയുള്ള 129 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

1,75,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 4.07 ഏക്കര്‍ സ്ഥലത്താണ് മൊബിലിറ്റി ഹബിന്റെ നിര്‍മാണം. 58,000 ചതുരശ്ര അടി ബസ് ടെര്‍മിനല്‍ ഏരിയയാണ്. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും 17 സ്ഥലങ്ങള്‍ വിഭാവനം ചെയ്തിട്ടുണ്ട്. താഴത്തെ നിലയില്‍ ഒരു കഫറ്റീരിയ, എ.സി., നോണ്‍ എ.സി. കാത്തിരുപ്പ് കേന്ദ്രങ്ങള്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ശുചിമുറികള്‍, ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക്, വിശ്രമ സ്ഥലം, ഒന്നാം നിലയില്‍ 37 ബസ് പാര്‍ക്കിംഗിന് പ്രത്യേക പ്രവേശനവും എക്‌സിറ്റ് വേ എന്നിവയും പ്രത്യേക ഡോര്‍മിറ്ററി സൗകര്യം, സ്റ്റാര്‍ ഹോട്ടല്‍, വിവിധ പാചക റെസ്റ്റോറന്റുകള്‍, സ്യൂട്ട് റൂമുകള്‍, ബാര്‍, സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്, മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ എന്നിയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിര്‍മിക്കുന്ന കെട്ടിടം. ചടങ്ങില്‍ നഗരസഭാധ്യക്ഷ സൗമ്യാ രാജ്, കൗണ്‍സിലര്‍ എം. ജി. സതീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.