ഇടുക്കി :തദ്ദേശഭരണസ്ഥാപനങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ കൂടി ഉള്‍പ്പെടുത്തി നടപ്പ് വാര്‍ഷിക പദ്ധതി പരിഷ്‌കരിക്കുന്നതില്‍ സംസ്ഥാനത്തെ ആദ്യ ജില്ലയെന്ന നേട്ടം ഇടുക്കിക്ക് . പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ 10-ാം തീയതി വരെ സമയം നല്‍കിയിരുന്നെങ്കിലും ജില്ലയിലെ 63 തദ്ദേശഭരണസ്ഥാപനങ്ങളും ഒന്‍പതാം തീയതി തന്നെ സമര്‍പ്പിച്ചതോടെയാണ് നേട്ടം കൈവരിക്കാനായത്. ഇന്ന് ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം പരിഷ്‌കരിച്ച വാര്‍ഷികപദ്ധതികള്‍ പരിശോധിച്ച് അംഗീകരിച്ചു. അംഗീകാരം ലഭിച്ച പദ്ധതികളുടെ സാങ്കേതിക അംഗീകാരം, ഗുണഭോക്തൃനിര്‍ണ്ണയം,ടെണ്ടറിംഗ്,നിര്‍വ്വഹണം എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

സ്ത്രീകളുടെ പദവി, തൊഴില്‍, വരുമാനം എന്നിവ ഉയര്‍ത്തുന്നതിനാവശ്യമായ പ്രോജക്ടുകള്‍ വനിതാഘടക പദ്ധതിയില്‍ ഏറ്റെടുക്കണമെന്നും യോഗം തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ഗാര്‍ഹിക മാലിന്യ സംസ്‌കരണ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാതലത്തില്‍ പ്രത്യേക യോഗം ചേരുവാനും തീരുമാനിച്ചു.

യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.എം ഉഷ (വണ്ടിപെരിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രിസഡന്റ്) നെയും. ശുചിത്വ, മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതിന് സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം പുരസ്‌കാരം നേടിയ രാജാക്കാട് ഗ്രാമ പഞ്ചായത്തിനെയും അനുമോദിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അദ്ധ്യക്ഷനായിരുന്നു. ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ കുമാരി മോഹന്‍ കുമാര്‍, സര്‍ക്കാര്‍ നോമിനി കെ. ജയ, ജില്ലാ പ്ലാനിംഗ് ആഫീസര്‍ ഡോ. സാബു വര്‍ഗ്ഗീസ്, തദ്ദേശഭരണസ്ഥാപനഅദ്ധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.