കോട്ടയം: നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയ 10 കടയുടമകൾക്കെതിരേ ഭക്ഷ്യ സുരക്ഷാ വകുപ്പ് കേസെടുത്തു.
സുരക്ഷിതമല്ലാത്ത ആറു ഭക്ഷ്യ വസ്തുക്കൾ വിപണിയിൽനിന്ന് പിൻവലിക്കുന്നതിന് വ്യാപാരികൾക്ക് നിർദേശം നൽകി. ലേബൽ നിയമം പാലിക്കാത്തതിനെതിരേയും നടപടിയെടുത്തു. നിലവാരമില്ലാത്ത ഉണക്കമത്സ്യം, ഉപ്പ്, തേൻ, വിനാഗിരി എന്നിവയടക്കം അഞ്ചു ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരേ നിയമനടപടി ആരംഭിച്ചു.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച സിറ്റി ബേക്കറി, രജിസ്‌ട്രേഷൻ ഇല്ലാതെ കുടയം പടിയിൽ പ്രവർത്തിച്ചിരുന്ന മേന്മ ഓപ്പൺ മാർക്കറ്റ് എന്നിവയുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. കഴിഞ്ഞ മാസം പരിശോധന നടത്തിയ 283 സ്ഥാപനങ്ങളിൽ നിന്ന് 52 സ്റ്റാറ്റിയൂറ്ററി സാമ്പിളുകളും 52 സർവെയിലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനക്ക് അയച്ചതായി അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.