നാട്ടിക മണ്ഡലത്തിലെ പെരിങ്ങോട്ടുകരയില്‍ പുതിയ പോലീസ് സ്റ്റേഷന് ഭരണാനുമതിയായി. സ്റ്റേഷന്‍ ശിലാസ്താപനം ജൂലൈ 14ന് വ്യവസായ സ്പോര്‍ട്സ് യുവജനകാര്യ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കുമെന്ന് ഗീത ഗോപി എം.എല്‍.എ അറിയിച്ചു. നിര്‍മ്മാണോദ്ഘാടനത്തിന്‍റെ സംഘാടക സമിതി രൂപീകരണം ജൂലൈ 4ന് നടക്കും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ പോലീസ് സ്റ്റേഷനായ അന്തിക്കാട് പോലീസ് സ്റ്റേഷനിലെ ചാഴൂര്‍, ആലപ്പാട്, പൂള്ള്, കിഴക്കുമുറി, വടക്കുമുറി, താന്ന്യം , കിഴുപ്പുള്ളിക്കര എന്നീ വില്ലേജുകളും ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെ ഇഞ്ചമുടി, കുറുമ്പിലാവ് എന്നീ വില്ലേജുകളും പുതിയ സ്റ്റേഷന്‍ പരിധിയിലാകും. അന്തിക്കാട് പോലിസ് സ്റ്റേഷനു കീഴില്‍ പെരിങ്ങോട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട് പോസ്റ്റ് കോമ്പൗണ്ടിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക. 75.5 സെന്‍റില്‍ 2325 സ്ക്വയര്‍ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിക്കുക. രണ്ട് എസ് ഐ, ഒരു എ എസ് ഐ, ഏഴ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 24 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ നാല് വനിത സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ഒരു പാര്‍ട് ടൈം സ്വീപ്പര്‍, ഡ്രൈവര്‍ ഉള്‍പ്പടെ 40 ജീവനക്കാരെ പുതിയ സ്റ്റേഷനില്‍ നിയമിക്കും.ഗീത ഗോപി എം.എല്‍ എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസഡിന്‍റ് പി സി ശ്രീദേവി, താന്ന്യം ഗ്രാമഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്.രാധാകൃഷ്ണന്‍, തൃശൂര്‍ റൂറല്‍ എസ് പി എം.കെ.പുഷ്കരന്‍, ഇരിഞ്ഞാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗീസ് , പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ ശ്രീമാല തുടങ്ങിയവര്‍ പങ്കെടുത്തു.