കേരളത്തിലെ മുഴുവൻ സ്‌കൂളുകളെയും ഒരു പോലെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ഗുണഫലം ലഭിക്കുക പാവപ്പെട്ട കുടുംബങ്ങൾക്കാണ്. അതിന് ഉതകുന്ന വിധത്തിൽ സ്‌കൂൾ പശ്ചാത്തല സൗകര്യങ്ങളും അക്കാഡമിക് നിലവാരവും ഉയർത്താനാണ് സർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 92 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെയും 48 ഹയർ സെക്കൻഡറി ലാബുകളുടെയും മൂന്ന് ഹയർ സെക്കൻഡറി ലൈബ്രറികളുടെയും ഉദ്ഘാടനവും 107 പുതിയ സ്‌കൂളുകളുടെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ മേഖലയിൽ മാത്രം 4000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടത്തിയത്. കേരളത്തിലെ സ്‌കൂളുകൾ തുറക്കാൻ കഴിയുന്ന സാഹചര്യത്തിൽ ക്‌ളാസ് മുറി വിദ്യാഭ്യാസം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിലെയും ഇന്ത്യയിലെയും പശ്ചാത്തലം പരിശോധിക്കുമ്പോൾ കോവിഡ് കാലത്തെ കേരളത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ മികവ് വ്യക്തമാകും. യുനസ്‌കോയുടെ പഠനം അനുസരിച്ച് ആഗോളതലത്തിൽ 126 കോടി കുട്ടികളുടെ വിദ്യാഭ്യാസത്തെ കോവിഡ് പ്രതികൂലമായി ബാധിച്ചു. ഇന്ത്യയിൽ 32 കോടി കുട്ടികളെയാണ് ബാധിച്ചത്. കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിൽ എലിമെന്ററി, സെക്കൻഡറി തലങ്ങളിലെ രാജ്യത്തെ 25 കോടി കുട്ടികളുടെ പഠനത്തെ ബാധിച്ചു. ലോകത്ത് മൂന്നിനും 13നുമിടയിൽ പ്രായമുള്ള 130 കോടി കുട്ടികൾക്ക് ഇന്റർനെറ്റ് അപ്രാപ്യമാണെന്നാണ് റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടുന്ന സൗത്ത് ഏഷ്യ രാജ്യങ്ങളിൽ 45 കോടി കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിൽ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതും കണക്റ്റിവിറ്റിയും ചിലയിടങ്ങളിൽ പ്രശ്‌നമായിരുന്നു. എന്നാൽ വിവിധ മേഖലകളിൽ നിന്നുള്ള സഹായ സഹകരണത്തോടെ ഉപകരണങ്ങൾ നൽകാനായി. ഇന്റർനെറ്റ് ദാതാക്കളുമായി ചർച്ച നടത്തി കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ പരിഹരിക്കാനും സർക്കാർ നടപടി സ്വീകരിച്ചു. പരീക്ഷകൾ കൃത്യമായി നടത്തുകയും ഫലം സമയബന്ധിതമായി പ്രഖ്യാപിക്കുകയും ചെയ്തു. ഡിജിറ്റൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ന്യൂനതകൾ കണ്ടെത്തി പരിഹരിക്കാൻ കൃത്യമായ പരിശോധന നടത്തുന്നുണ്ടായിരുന്നു.

പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് 214 കോടി രൂപയാണ് ചെലവഴിച്ചത്. കിഫ്ബിയുടെ അഞ്ച് കോടി രൂപ ചെലവഴിച്ച് 11 സ്‌കൂൾ കെട്ടിടങ്ങളും മൂന്നു കോടി ചെലവഴിച്ച് 23 കെട്ടിടങ്ങളും നിർമിച്ചു. പ്‌ളാൻ ഫണ്ട്, എം. എൽ. എ ഫണ്ട്, സമഗ്രശിക്ഷാ ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് 58 പുതിയ കെട്ടിടങ്ങളും നിർമിച്ചു. 48 ഹയർ സെക്കൻഡറി ലാബുകൾക്കായി 22 കോടി രൂപ ചെലവഴിച്ചു. 85 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്നു ലൈബ്രറികൾ നിർമിച്ചത്. 107 കെട്ടിടങ്ങളുടെ നിർമാണത്തിന് 124 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ധനമന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യാതിഥിയായിരുന്നു.