കൊച്ചി: നഗരത്തിലെ വിവിധയിടങ്ങളില്‍ തകര്‍ന്നു കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കുമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. എം.ജി റോഡില്‍ ജോസ് ജംക്ഷന്‍, വുഡ്‌ലാന്‍ഡ്‌സ് ജംക്ഷന്‍, ചിറ്റൂര്‍ രാജാജി റോഡ് വടക്ക് വശം, എസ്.എ. റോഡില്‍ മനോരമ ജംഗ്ഷന്‍, എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന് തെക്ക് വശം, രാമവര്‍മ്മ ക്ലബ്ബ് സൗത്ത് ഗേറ്റ്, ടിഡിഎം ഹാള്‍ ജംഗ്ഷന്‍, കടവന്ത്ര വോള്‍ഗ ബാറിനു മുന്‍വശം, ചിറ്റൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് തിരിയുന്ന ജംഗ്ഷന്‍, തേവര-തേവര ഫെറി റോഡ്, ചാത്യാത്ത്-ഹൈക്കോര്‍ട്ട് റോഡ്, തുടങ്ങി നഗരത്തില്‍ വിവിധയിടങ്ങളിലായി 45 സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തും. പിഡബ്ല്യുഡി, കൊച്ചി കോര്‍പ്പറേഷന്‍, ജിസിഡിഎ, കൊച്ചി മെട്രോ എന്നിവയുടെ നേതൃത്വത്തിലായിരിക്കും കുഴികളടച്ച് റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുക. റോഡിന്റെ ശോചനീയാവസ്ഥ ഗതാഗതക്കുരുക്കിന് കാരണമാകുന്ന സാഹചര്യത്തിലാണ് അടിയന്തിര നടപടികള്‍ക്ക് ജില്ല ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്നത്.