തിരുവനന്തപുരം : സേവനം വീട്ടുപടിക്കലെത്തുന്ന വാതില്‍പ്പടി സേവന പദ്ധതി ഡിസംബറില്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാതില്‍പ്പടി സേവന പദ്ധതിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തില്‍ 50 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്നവര്‍, ചലന പരിമിതിയുള്ളവര്‍, ഭിന്നശേഷിക്കാര്‍, കിടപ്പ് രോഗികള്‍ എന്നിവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. ഇവക്കെല്ലാം ഒരു കാര്‍ഡ് നല്‍കും.

ഇതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്, വാര്‍ഡ് നമ്പര്‍, വാര്‍ഡ് മെമ്പര്‍, ആശാ വര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തക, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം പേരും ഫോണ്‍ നമ്പരുമുണ്ടാവും. സേവനം ആവശ്യമായി വരുമ്പോള്‍ ഇവരെ ഫോണില്‍ വിളിച്ച് സഹായം തേടാം.

സേവനങ്ങള്‍ക്കായി ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന സാഹചര്യം ഉണ്ടായിക്കൂട. ഇത് ഒഴിവാക്കാനുള്ള ആദ്യ പടിയാണ് വാതില്‍പ്പടി സേവന പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിസംബറില്‍ പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും പരിശീലനം നല്‍കും. ഇതിനായി സമഗ്ര പരിശീലന പരിപാടി തയ്യാറാക്കുന്നുണ്ട്. ആശാവര്‍ക്കര്‍മാരാണ് പദ്ധതിയുടെ നെടുംതൂണ്‍.

പദ്ധതിയുടെ നടത്തിപ്പില്‍ സുപ്രധാന ഇടപെടല്‍ നടത്തേണ്ടതും വഴികാട്ടിയാകേണ്ടതും അവരാണ്. ഒപ്പം അംഗന്‍വാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പ്രഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യ സന്നദ്ധസേന പ്രവര്‍ത്തകര്‍ എന്നിങ്ങനെ ജനങ്ങളുമായി അധികം ഇടപഴകുന്ന ആളുകളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം പദ്ധതിയുടെ വിജയത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.

ആദ്യ ഘട്ടത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, മസ്റ്ററിങ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവന്‍രക്ഷാ മരുന്നുകള്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുടങ്ങിയ സേവനങ്ങളാണ് വാതില്‍പ്പടിയില്‍ ലഭിക്കുക. ക്രമേണ എല്ലാ സേവനങ്ങളും ഇതിന്റെ ഭാഗമാക്കും. അഴീക്കോട്, പട്ടാമ്പി, കാട്ടക്കട, ചങ്ങനാശേരി മണ്ഡലങ്ങളിലെ 26 ഉം മറ്റു 24ലും തദ്ദേശസ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാകുന്നത്.

കോവിഡിന്റെ ഘട്ടത്തില്‍ നാം ഓണ്‍ലൈന്‍ സേവനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ മിക്കതും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സേവനകേന്ദ്രങ്ങളും അക്ഷയ കേന്ദ്രങ്ങളും ശക്തിപ്പെടുത്തും. എല്ലാ വീടുകളിലും ലാപ്ടോപ്പും ഇന്റര്‍നെറ്റും എത്തുന്നതോടെ സര്‍ക്കാര്‍ സേവനം ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.