റവന്യൂ വകുപ്പിൽ ദീർഘകാലമായി കെട്ടിക്കിടക്കുന്ന ഫയലുകൾ ഡിസംബർ 30 നകം തീർപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. സെക്രട്ടേറിയറ്റ് അനക്‌സിലെ ലയം ഹാളിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ആരംഭിച്ച ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ യജ്ഞത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ വില്ലേജ് ഓഫീസുകളിൽ നിന്ന് ആരംഭിച്ച് സെക്രട്ടേറിയറ്റിലേക്ക് കടക്കുന്ന ഫയൽ പരിശോധന പതിവിന്  വിപരീതമായാണ് ഇത്തവണ നടത്തുന്നത്. സെക്രട്ടേറിയറ്റിലെ ഫയലുകൾ തീർത്ത് ഒക്ടോബർ മാസം 1 നും 15 നും ഇടയിൽ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ ഫയലുകളിൽ പരിശോധന നടത്തും. ഒക്ടോബർ 15 നും 30 നും ഇടയിൽ കളക്റ്ററേറ്റിലെ ഫയലുകളും നവംബർ മാസത്തിൽ കേരളത്തിലെ 78 താലൂക്കുകളിലെയും അദാലത്ത് നടത്തി ഡിസംബർ 30 നകം സംസ്ഥാനത്തെ 1666 വില്ലേജുകളിലേയും ഫയൽ അദാലത്തിലേക്ക് പോവുക എന്ന  സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ദീർഘകാലമായി ഫയലുകളിൽ നിന്ന് ഫയലുകളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യ ജീവിതങ്ങളെ ഇതിൽ നിന്ന് സ്വതന്ത്രമാക്കുക എന്ന പ്രധാനപ്പെട്ട കർത്തവ്യമാണ് ഇതിലൂടെ റവന്യൂ വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. 2021ൽ  തന്നെ റവന്യൂ വകുപ്പിലെ ഭൂരിഭാഗം പരാതികളും പരമാവധി വേഗത്തിൽ തീർപ്പാക്കും. പരിശോധനയ്ക്ക് വരുന്ന ഫയലുകളുമായി ബന്ധപ്പെട്ട് ഏത് ഉയർന്ന തലം വരെയുമുള്ള അഭിപ്രായങ്ങൾ അപ്പപ്പോൾ ലഭ്യമാക്കി ഫയൽ അവസാനിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. ഡിസംബർ 30-ഓടെ ഫയൽ അദാലത്ത് പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.