കണ്ണൂർ: കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍ (കാഷ് ) നിലവാരത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ ആയുര്‍വേദ ആശുപത്രിയായി ചെമ്പിലോട് ആയുര്‍വേദ ഡിസ്പന്‍സറി. പുരസ്‌കാര പ്രഖ്യാപനം സപ്തംബര്‍ 25ന് ഉച്ചക്ക് രണ്ട് മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷനാകും 2019-20 വര്‍ഷമാണ് ഡിസ്‌പെന്‍സറി കാഷ് അംഗീകാരം നേടിയത്.

ആയുര്‍വേദ ആശുപത്രികളില്‍ ഗുണമേന്മയേറിയ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ‘കാഷ്’ പുരസ്‌കാരം നല്‍കുന്നത്.
രോഗീ സൗഹൃദമായ കെട്ടിടമാണ് ഡിസ്‌പെന്‍സറിയിലുള്ളത്. രോഗികള്‍ക്കുള്ള ഇരിപ്പിടം, ടോക്കണ്‍ സിസ്റ്റം, കുടിവെള്ളം, ഭിന്നശേഷിക്കാരായ ആളുകള്‍ക്കായി പ്രത്യേക ശൗചാലയം എന്നിവ പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കി. സൗരോര്‍ജ പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ ദിശാ സൂചകങ്ങളും പരാതി/നിര്‍ദേശ പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. രോഗികള്‍ക്കായി ഏര്‍പ്പെടുത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഷ് അംഗീകാരം നേടിക്കൊടുത്തത്. 2019 ല്‍ ഡിസ്‌പെന്‍സറി ഐ എസ് ഒ അംഗീകാരം നേടിയിരുന്നു.

ജില്ലയിലെയും സംസ്ഥാനത്തെയും വിദഗ്ധരുടെ നേതൃത്വത്തില്‍ മൂന്ന് തവണയായി നടന്ന മൂല്യ നിര്‍ണയത്തിന് ശേഷമാണ് ചെമ്പിലോട് ആശുപത്രിയെ അക്രഡിറ്റേഷന് തെരഞ്ഞെടുത്തത്. ജില്ലയിലെ എട്ട് ആയുര്‍വേദ ഡിസ്പെന്‍സറികളെകൂടി അടുത്ത ഘട്ടത്തില്‍ കാഷ് നിലവാരത്തിലേക്കെത്തിക്കുമെന്ന് ഡിപിഎം ഡോ. കെ സി അജിത്ത് പറഞ്ഞു. കാഷ് അംഗീകാരം നേടുന്ന ആയുഷിലെ ആദ്യ സ്ഥാപനം കൂടിയാണ് ചെമ്പിലോട് ആയുര്‍വേദ ആശുപത്രി.

മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ജയകൃഷ്ണന്‍ ഡോ. ദീപാരാജ്, ഡോ രീജ തുടങ്ങിയവരുടെയും ആശുപത്രി ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനവും ഡിഎംഒ (ആയുര്‍വേദ) ഡോ. ടി സുധ, നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ സി അജിത്ത് എന്നിവരാണ് കാഷ് നിലവാരത്തിലേക്കെത്തിക്കാനുള്ള ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.