മുഖ്യമന്ത്രി പഖ്യാപിച്ച ഇടുക്കി പാക്കേജ് പൊതുജനാഭിപ്രായം രൂപീകരിച്ച് സമയബന്ധിതമായി നടപ്പാക്കുന്നതിന് രൂപരേഖ തയ്യാറാക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്ന മന്ത്രി. പൊതുജന അഭിപ്രായം രൂപീകരിക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പാക്കേജ് രേഖ കൈമാറും.

തദ്ദേശ സ്ഥാപനങ്ങള്‍ ആശയങ്ങള്‍ ശേഖരിച്ച് ചര്‍ച്ച ചെയ്ത് അഭിപ്രായങ്ങള്‍ക്ക് ഏകോപനം ഉണ്ടാക്കണം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും വിശാലമായ കാഴ്ചപ്പാടോടെ ഇടുക്കി പാക്കേജിനെ പരഗണിക്കണം. വാര്‍ഷിക ബജറ്റിലും പഞ്ചവത്സര പദ്ധതികളിലും ബജറ്റ് വിഹിതം ഉള്‍പ്പെടുത്താന്‍ വകുപ്പിന്റെ ശുപാര്‍ശ മേധാവികള്‍ നല്‍കണം. താഴെത്തലം മുതല്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കും.

കൃഷി, മണ്ണ് സംരക്ഷണം, ജലസേചനം, ടൂറിസം എന്നിങ്ങനെ ജില്ലയിലെ പ്രധാന ഉപജീവന മാര്‍ഗ്ഗങ്ങളായവയ്ക്ക് രൂപരേഖയില്‍ പ്രമുഖ സ്ഥാനം ഉണ്ടാകും. ഇതു സംബന്ധിച്ച ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും വിപുലമായ യോഗം ഒക്ടോബര്‍ 10, രാവിലെ 10.30 ന് പ്ലാനിങ് സെക്രട്ടറിയേറ്റ് ഹാളില്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.

ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എ മാരായ എം.എം. മണി, എ. രാജ, ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, മുന്‍ എംപി ജോയ്സ് ജോര്‍ജ്, പ്ലാനിങ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ്, കാര്‍ഡമം റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. മുത്തു സ്വാമി മുരുകന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ കെ. മായ, സി. രാജേന്ദ്രന്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗം റ്റി.സി. കുര്യന്‍ എന്നിവര്‍ സംബന്ധിച്ചു.