ഡബ്ല്യുഐപിആര്‍ 10 മുകളില്‍; അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി

കാസർഗോഡ്: കോവിഡ്19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10 ന് മുകളില്‍ വരുന്ന നാല് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളെ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ നാല് വരെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിറക്കി.

സെപ്റ്റംബര്‍ 20 മുതല്‍ 26 വരെ ഡബ്ല്യുഐപി ആര്‍ 10 ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപനങ്ങള്‍, വാര്‍ഡ്, ഡബ്ല്യു ഐപി ആര്‍ എന്ന ക്രമത്തില്‍:

ബളാല്‍: 11, 20.42
കയ്യൂര്‍ചീമേനി: 13, 15.36
കോടോംബേളൂര്‍: 17, 13.57
കോടോംബേളൂര്‍: 9, 10.71
പുല്ലൂര്‍ പെരിയ: 15, 10.98

മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍

അഞ്ചിലധികം ആക്ടീവ് കേസുകള്‍ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച അഞ്ച് പ്രദേശങ്ങളെ ഒക്ടോബര്‍ നാല് വരെ മൈക്രോ കണ്ടെയ്‌മെന്റ് സോണുകളാക്കി.

ചെങ്കള വാര്‍ഡ് 16: ചെര്‍ക്കള
മടിക്കൈ 6: മലപ്പച്ചേരി
മുളിയാര്‍ 5: നൂവംവയല്‍
മുളിയാര്‍ 7: കോട്ടൂര്‍
പുല്ലൂര്‍പെരിയ 4 : അല്ലാറണ്ട

നിയന്ത്രണങ്ങള്‍

കണ്‍ടെയിന്‍മെന്റ്/ മൈക്രോ കണ്‍ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം), അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് 2 മണി വരെയും പ്രവര്‍ത്തിക്കാവുന്നതാണ്.

കണ്‍ടെയിന്‍മെന്റ്/ മൈക്രോ കണ്‍ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിത മാര്‍ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തണം. സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു നടത്താം.

മറ്റിടങ്ങളില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വ്യക്തികള്‍ക്ക് ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ക്ലബ്ബുകള്‍, ബാറുകള്‍ എന്നിവിടങ്ങളിലിരുന്ന് ഭക്ഷണം കഴിക്കാവുന്നതാണ്. പകുതി സീറ്റുകളിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇവിടങ്ങളിലെ ജീവനക്കാര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം. എ.സി. ഉപയോഗിക്കരുത്. ജനലുകളും വാതിലുകളും തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കി വേണം ആളുകളെ പ്രവേശിപ്പിക്കാന്‍.

ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍, നീന്തല്‍കുളങ്ങള്‍ എന്നിവ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വ്യക്തികള്‍ക്കായി തുറക്കാം. ഇവിടങ്ങളിലെ പരിശീലകരും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം.
ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എങ്കിലും സ്വീകരിക്കാത്തവര്‍ അല്ലെങ്കില്‍ നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവര്‍ എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സഞ്ചാരനിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍, ബാറുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവിടങ്ങളിലെ പ്രവേശനത്തിനായുള്ള രണ്ട് ഡോസ് വാക്‌സിന്‍ എന്ന നിബന്ധന 18 വയസില്‍ താഴെയുള്ളവര്‍ക്ക് ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചു.