കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 11 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. എണ്‍പത്തെട്ടോളം കുടുംബങ്ങളില്‍ നിന്നായി 469 പേരെ ദുരിതാശ്വാസ കേമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രധാനമായും താഴ്ന്ന പ്രദേശങ്ങില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്നാണ് ജനജീവിതം ദുസഹമായത്. വൈത്തിരി താലൂക്കിലാണ് കൂടുതല്‍ കേമ്പുകള്‍ തുറന്നത്. കാവുമന്നം, കോട്ടത്തറ, വെങ്ങപള്ളി, കല്‍പ്പറ്റ, കണിയാമ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലായി എട്ട് കേമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ പുല്‍പ്പള്ളിയില്‍ ഒന്നും മാനന്തവാടിയില്‍ പനമരം, തിരുനെല്ലി എന്നിവിടങ്ങളിലായി രണ്ടും കേമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഇരുപത്തി നാലുമണിക്കൂറിനുള്ളില്‍ ജില്ലയില്‍ രേഖപ്പെടുത്തിയ മഴ 113.33 മില്ലിമീറ്ററാണ്. വൈത്തിരിമേഖലയില്‍ മാത്രം ഇതുവരെ 176.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ 83.2, മാനന്തവാടി 80 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈക്കാലയളവില്‍ റെക്കോര്‍ഡ് മഴയാണ് ജില്ലയില്‍ ഇതുവരെ ലഭിച്ചത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ജില്ലയില്‍ ഒന്‍പത് വീടുകള്‍ ഭാഗീകമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.