മലപ്പുറം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജില്ലയില്‍ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി. കോഡൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘം പരിസരത്ത് നടന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു. നവംബര്‍ മൂന്ന് വരെ 21 പ്രവൃത്തി ദിവസത്തെ കാലയളവിലാണ് കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടപ്പാക്കുന്നത്.

ഈ കാലയളവില്‍ ജില്ലയിലുള്ള നൂറു ശതമാനം പശുക്കള്‍ക്കും എരുമകള്‍ക്കും വീടുകളിലെത്തി വാക്‌സിന്‍ നല്‍കി പ്രതിരോധ കുത്തിവെപ്പ് നല്‍കുകയാണ് ലക്ഷ്യം. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലയില്‍ 128 സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.
ജില്ലാകലക്ടര്‍ ചെയര്‍മാനായും എ.ഡി.സി.പി. ജില്ലാ കോര്‍ഡിനേറ്റര്‍ കണ്‍വീനറായും പഞ്ചായത്ത് വകുപ്പിലെയും ക്ഷീര വികസന വകുപ്പിലെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ജില്ലാതല മോണിറ്ററിങ് യൂണിറ്റും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രാദേശികതലത്തില്‍ ക്ഷീര സംഘങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, തദ്ദേശ സ്വയംഭരണ അധികാരികള്‍, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ സഘടിപ്പിച്ച് പ്രചാരണപരിപാടികളും ആസൂത്രണ ചെയ്യുന്നുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വാക്‌സിനും സാമഗ്രികളും വാക്‌സിനേഷന്‍ സ്‌ക്വാഡിന് കൈമാറി. വാക്‌സിനേഷന്‍ നടത്തിയ മൃഗങ്ങളുടെ ബന്ധപ്പെട്ട വിവരങ്ങള്‍ ഇനാഫ് വഴി കൃത്യമായി രേഖപ്പെടുത്തും.

കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. റാബിയ അധ്യക്ഷയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.വി. ഉമ, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.പി.യു. അബ്ദുല്‍ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം സലീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്താടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, ഗ്രാമപഞ്ചായത്ത് അംഗം മുംതാസ് വില്ലന്‍, വെറ്ററിനറി ഡോ. ബസീല, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ.എം.ഷംന, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.