ടൂറിസം കേന്ദ്രങ്ങള്‍ ദുരന്ത രഹിതമാക്കാന്‍ സമഗ്ര പദ്ധതിയുമായി ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും രംഗത്ത്. രാജ്യത്ത് ആദ്യമായിട്ടാണ് ടൂറിസം കേന്ദ്രങ്ങള്‍ക്ക് മാത്രമായി സമഗ്രമായ ഒരു ദുരന്ത നിവാരണ പദ്ധതി ആരംഭിക്കുന്നത്. ഓരോ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും പ്രത്യേകം ദുരന്ത നിവാരണ പ്ലാനും, പ്രത്യേക പരിശീലനം ലഭിച്ച എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും, ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ അനുസരിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുളള സംവിധാനങ്ങളും ഒരുക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സേഫ് ടുറിസം ക്യാംപെയിനും ജില്ലയില്‍ ആരംഭിച്ചു.

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നടപ്പിലാക്കുന്ന ദുരന്ത നിവാരണ പദ്ധതിയുടെ ഉദ്ഘാടനം പൂക്കോട് തടാകത്തില്‍ വെച്ച് ജില്ലാ കലക്ടര്‍ എ. ഗീത നിര്‍വഹിച്ചു. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വയനാടിനെ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിന് പദ്ധതി സഹായിക്കുമെന്ന് ദുരന്ത നിവാരണ പ്ലാന്‍ പ്രകാശനം ചെയ്ത് കൊണ്ട് കലക്ടര്‍ പറഞ്ഞു.

ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ വി.അബൂബക്കര്‍, ഡി.റ്റി.പി,സി സെക്രട്ടറി മുഹമ്മദ് സലീം, ദുരന്തനിവാരണ വിഭാഗം മാനേജര്‍ അമിത് രമണന്‍ , ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ , മാനേജര്‍ രതീഷ് എന്നിവര്‍ പ്രസംഗിച്ചു. റെഡ്‌ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അടിയന്തിര ഘട്ട രക്ഷാപ്രവര്‍ത്തനത്തിന്റെ മോക്ഡ്രിലും അരങ്ങേറി.