പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്തുന്നതിനായുള്ള തെരച്ചില്‍ തുടരുന്നതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കാണാതായ മൂന്ന് പേരെ കണ്ടെത്തുന്നതിനുള്ള തെരച്ചിലാണ് തുടരുന്നത്.ഫിഷറീസിന്റെയും കോസ്റ്റല്‍ ഗാര്‍ഡിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍. പൊന്നാനിയില്‍ നിന്നും ഒക്ടോബര്‍ 13ന് ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളെയാണ് കാണാതായത്.

നാല് മത്സ്യതൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. മന്ദലാംകുന്നിന് 10 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് ഭാഗത്ത് മത്സ്യബന്ധനത്തിനിടെ ഒക്ടോബര്‍ 14ന് പുലര്‍ച്ചെ 2.30നാണ് വള്ളം മറിഞ്ഞ് നാല് പേരെ കാണാതായത്. ഇതില്‍ ഹംസകുട്ടി എന്നയാളെ ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകാര്‍ കണ്ടെത്തുകയും വിവരം ഫിഷറീസ് കണട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫിഷറീസ് പട്രോള്‍ ബോട്ടില്‍ രക്ഷപ്പെടുത്തി ഹംസകുട്ടിയെ കരയില്‍ എത്തിച്ചു.

വിവരം അറിഞ്ഞ ഉടന്‍ ഫിഷറീസ് പട്രോള്‍ ബോട്ട്, കോസ്റ്റല്‍ പൊലീസ് ബോട്ട് എന്നിവര്‍ ബാക്കിയുള്ള മൂന്ന് പേരെ കണ്ടെത്തുന്നതിനുള്ള തെരച്ചിലിനായി പുറപ്പെട്ടു. തെരച്ചില്‍ നടത്തുന്നതിനായി കൊച്ചി ജെ.ഒ.സിയുടെ സഹായം തേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 14ന് വൈകീട്ട് 6.30 ഓടെ കോസ്റ്റ്റ്റ് ഗാര്‍ഡ് കപ്പല്‍ തെരച്ചില്‍ ആരംഭിക്കുക്കയും ചെയ്തു. ഒക്ടോബര്‍ 15ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്പ്റ്റര്‍ രാവിലെയും ഉച്ചയ്ക്ക് ശേഷവും പൊന്നാനി മുതല്‍ ബേപ്പൂര്‍ വരെ ഏരിയല്‍ സെര്‍ച്ചിങ് നടത്തി.

പൊന്നാനി ഫിഷറീസ് ബോട്ടിനെ കൂടാതെ കോസ്റ്റല്‍ പൊലീസ് ബോട്ട്, ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ മറൈന്‍ ആബുലന്‍സ് എന്നിവരും രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴ് വരെ തെരച്ചില്‍ നടത്തി. വെള്ളത്തിന്റെ അടി ഒഴുക്കിന്റെ അടിസ്ഥാനത്തില്‍ ജില്ലാകലക്ടറുടെ നിര്‍ദേശാനുസരണം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തീരങ്ങളില്‍ ഫിഷറീസ് അധികൃതരുമായി ബന്ധപ്പെട്ട് തെരച്ചില്‍ നടത്തി വരികയാണ്. പ്രതികൂല കാലാവസ്ഥ കാരണം ഒക്ടോബര്‍ 16ന് രാവിലെ മാത്രമേ ഏരിയല്‍ സെര്‍ച്ചിങ് നടത്താന്‍ പറ്റിയിട്ടുള്ളൂ. ഇന്ന് (ഒക്ടോബര്‍ 17)രാവിലെയും തെരച്ചില്‍ നടത്തിയിട്ടുണ്ടെന്നും തെരച്ചില്‍ തുടരുകയാണെന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.