ഇടുക്കിയിൽ ഓറഞ്ചും ഇടമലയാറിൽ നീലയും അലർട്ടിലേക്ക് ജലനിരപ്പെത്തിയതോടെ എറണാകുളം ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതൽ നടപടികളിലേക്ക്.

ജില്ലാ കലക്ടർ ജാഫർ മാലിക്ക് രാവിലെ വിളിച്ചു ചേർത്ത യോഗത്തിൽ എല്ലാ വകുപ്പുകളുടേയും സേനകളുടെയും ജില്ലാ മേധാവികൾ പങ്കെടുത്തു.

അണക്കെട്ട് തുറക്കുന്ന സാഹചര്യമുണ്ടായാൽ വെള്ളം കയറുന്ന പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകാനുള്ള നടപടി ഇന്നലെ രാത്രി തന്നെ ആരംഭിച്ചു. ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പേജിലും അപ്പപ്പോൾ അറിയിപ്പുകൾ നൽകുന്നുണ്ട്.

ഇടുക്കി, ഇടമലയാർ, മലങ്കര, ഭൂതത്താൻകെട്ട് ഡാമുകളിലെയും നദികൾ, തോടുകൾ എന്നിവയിലെയും ജലനിരപ്പ് കളക്ടറേറ്റിലെ അടിയന്തര കാര്യനിർവഹണ കേന്ദ്രത്തിൽ സൂക്ഷ്മനിരീക്ഷണത്തിലാണ്.

ആലുവ, മുവാറ്റുപുഴ, കോതമംഗലം, പറവൂർ താലൂക്കുകളിലെ തീരവും താഴ്ന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ച് ഉചിതമായ സ്ഥലങ്ങളിൽ താൽക്കാലി ക ക്യാമ്പുകൾ സജ്ജമാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പോലീസ്, അഗ്നി രക്ഷ സേന, റെവന്യൂ, പഞ്ചായത്ത്‌ വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകി. ക്യാമ്പുകളിൽ ആരോഗ്യ വകുപ്പിന്റെ സേവനവും ഉറപ്പാക്കും.
കോവിഡ് രോഗികളെയും രോഗലക്ഷണം ഉള്ളവരെയും കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും.

പറവൂർ, ആലുവ താലൂക്കുകളിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മന്ത്രി പി. രാജീവ് ആലുവ താലൂക്ക് ഓഫീസിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തും.

ആളുകളെ മാറ്റിതാമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ ഗതാഗത സൗകര്യം ക്രമീകരിക്കാൻ ആർ.ടി.ഒ ക്ക് കളക്ടർ നിർദേശം നൽകി. തടസങ്ങൾ നീക്കുന്നതിനുള്ള എസ്കവേറ്ററുകളും, സമാന വാഹനങ്ങളും ഏർപ്പെടുത്തും. ടോറസ് ലോറികളും സജ്ജീകരിക്കും.

ഇന്നും വരും ദിവസങ്ങളിലും നദിയിലെ ജലപ്രവാഹത്തെ ബാധിക്കുന്ന രീതിയിൽ വേലിയേറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

പെരിയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നിരക്കിലും താഴെയാണെന്ന് അധികൃതർ വ്യക്തമാക്കി. ഭൂതത്താൻ കെട്ട് ബാരേജിന്റെ എല്ലാ ഷട്ടറുകളും തുറന്നു വച്ചിരിക്കുകയാണ്. പാതാളം, കണക്കൻ കടവ് എന്നിവ അടക്കമുള്ള ബണ്ടുകളും സ്ളൂയിസ് ഗേറ്റുകളും തുറന്ന് ജലപ്രവാഹം സുഗമമാക്കിയിട്ടുണ്ട്.