കോമളം പാലത്തിന് അടിയില്‍ അടിഞ്ഞുകൂടിയ
മരങ്ങളും ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്യല്‍ ആരംഭിച്ചു

മണിമലയാറിന്റെ നീരൊഴുക്ക് പുനസ്ഥാപിക്കുന്ന നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ അപ്രോച്ച് റോഡ് ഒലിച്ചുപോയ തിരുവല്ല പുറമറ്റം കോമളം പാലത്തിന് അടിയില്‍ അടിഞ്ഞുകൂടിയ മരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്യുന്ന പ്രവര്‍ത്തി വിലയിരുത്തി സംസാരിക്കുകയായിരുന്നു കളക്ടര്‍.

പാലത്തിന്റെ അടിഭാഗത്തായി ശക്തമായ മഴയെത്തുടര്‍ന്ന് മണിമലയാറില്‍ നിന്ന് ക്രമാതീതമായി ഒഴുകിയെത്തിയ മരങ്ങളും, മണലും പാറയും മറ്റ് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതിനാല്‍ നീരൊഴുക്കിനെ ബാധിച്ചിരുന്നു. ഇത് അടിയന്തരമായി നീക്കം ചെയ്യാന്‍ ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ നിര്‍ദേശം നല്‍കിയിരുന്നു. ഫയര്‍ഫോഴ്സ്, മൈനര്‍ ഇറിഗേഷന്‍, പി.ഡബ്ല്യൂ.ഡി എന്നിവയുടെ നേതൃത്വത്തിലാണ് തടസങ്ങള്‍ നീക്കം ചെയ്യുന്നത്.

മഴക്കെടുതിയില്‍ സജീവമായ പ്രവര്‍ത്തനങ്ങളാണ് എല്ലാ വകുപ്പുകളും ജില്ലയില്‍ നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ആളപായമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിച്ചിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ മഴമുന്നറിപ്പ് തുടരുന്ന സാഹചര്യത്തില്‍ നദികളുടെ നീരൊഴുക്ക് തടസമില്ലാതെ സുഗമമാക്കേണ്ടതുണ്ട്. ആ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കല്ലൂപ്പാറ- പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോമളം പാലത്തിന്റെ തുരുത്തിക്കാട് ഭാഗത്തേക്കുള്ള കരയില്‍ 60 മീറ്ററോളം വരുന്ന അപ്രോച്ച് റോഡ് ഉള്‍പ്പെടെയുള്ള ഭാഗമാണ് ഒഴുക്കില്‍പ്പെട്ടുപോയത്.

കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസണ്‍ തോംസണ്‍, പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി, മല്ലപ്പള്ളി തഹസില്‍ദാര്‍ എം.ടി ജെയിംസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഷിബു തോമസ്, വര്‍ഗീസ് മാത്യു, ഡി.അജയന്‍, കല്ലൂപ്പാറ വില്ലേജ് ഓഫീസര്‍ ദിവ്യ കോശി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.