എറണാകുളം: ജില്ലയിൽ ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത ഉള്ള പ്രദേശങ്ങളിലെ മുൻകരുതലുകൾ ജില്ലാ കളക്ടർ ജാഫർ മാലിക് വിലയിരുത്തി. രാത്രി കാലങ്ങളിൽ നിരീക്ഷണം കർശനമായി തുടരണമെന്ന് കളക്ടർ തഹസിൽദാർമാർക്ക് നിർദേശം നൽകി.

മണ്ണിടിച്ചിൽ സാധ്യത ഉള്ള പ്രദേശങ്ങളിൽ നിന്നും ക്യാമ്പുകളിലേക്ക് മാറിയ ആളുകൾ ക്യാമ്പുകളിൽ തന്നെ തുടരുന്നുണ്ടന്ന് ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. അപകട സാധ്യത തോന്നുന്ന പ്രദേശങ്ങളിൽ ജിയോളജിസ്റ്റ് പരിശോധന നടത്തും. കോതമംഗലം താലൂക്കിലെ മലയോര മേഖലയിൽ രാത്രി കാല നിരീക്ഷണം തുടരാനും ശക്തമായ മഴ ഉണ്ടായാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശം നൽകി. വെള്ളക്കെട്ട് ഉണ്ടാവാൻ സാധ്യത ഉള്ള പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ പമ്പ് ഉപയോഗിച്ച് വെള്ളം നീക്കം ചെയ്യണമെന്നും കളക്ടർ നിർദേശിച്ചു.