വയനാട്: ശക്തമായ മഴയെ തുടര്‍ന്നു സംഭരണ ശേഷിയുടെ പൂര്‍ണ്ണ തോതിലെത്തിയ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഇന്ന് ഉച്ചയ്ക്കു മൂന്നുമണിയോടെയാണ് രണ്ടു ഷട്ടറുകള്‍ വീതം 20 സെന്റിമീറ്റര്‍ തുറന്നത്. സെക്കന്റില്‍ 15 ക്യൂബിക് മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്. മഴ കൂടുതല്‍ ശക്തമാകുകയാണെങ്കില്‍ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ സമീപപ്രദേശങ്ങള്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകുടം മുന്നറിയിപ്പ് നല്‍കി. കൂടാതെ മാനന്തവാടി താലൂക്കിലെ വില്ലേജ് ഓഫീസര്‍മാര്‍ക്കും മുന്‍കരുതല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവസാനമായി 2015 ആണ് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നത്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 775.60 മീറ്റര്‍ ആയിരുന്നു. ഇന്നലെ രാവിലെയോടെ തന്നെ 775.20 മീറ്റര്‍ വെള്ളം അണക്കെട്ടിലെത്തിയിരുന്നു. ഇതെ കാലയളവില്‍ കഴിഞ്ഞ വര്‍ഷം 762.70 മില്ലിമീറ്റര്‍ വെള്ളം മാത്രമാണ് അണക്കെട്ടിലുണ്ടായിരുന്നത്. ഇന്നു രാവിലെ മാത്രം 61 മില്ലിമീറ്റര്‍ മഴയാണ് പ്രാന്ത പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്. തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു.

ശക്തമായ മഴയ്ക്കു ശമനം വന്നതോടെ ദുരിതാശ്വാസ കേമ്പുകളുടെ എണ്ണം 44 ല്‍ നിന്നും 28 ആയി കുറഞ്ഞിട്ടുണ്ട്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലുക്കുകളിലെ 520 കുടുംബങ്ങളില്‍ നിന്നും 2086 പേര്‍ വിവിധ കേമ്പുകളില്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ ഇന്ന് ശരാശരി 37.37 മില്ലിമിറ്റര്‍ മഴ ലഭിച്ചു. ഇതുവരെ 336 വീടുകള്‍ക്കു കാലവര്‍ഷക്കെടുതിയില്‍ ഭാഗികമായി നാശം സംഭവിച്ചു. 12 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചിട്ടുണ്ട്. ജില്ലയിലെ രണ്ടാമത്തെ വലിയ റിസര്‍വോയറായ കാരപ്പുഴയില്‍ ഇതുവരെ രേഖപ്പെടുത്തിയ ജലനിരപ്പ് 758.2 മീറ്ററാണ്.