വികസനത്തിൽ ദേശീയശരാശരിയേക്കാൾ പിന്നിൽ നിൽക്കുന്ന അവികസിത ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ക്രിയാത്മകമായ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.എം.ജെ.വി.കെ പദ്ധതി പ്രദേശത്തെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള സംസ്ഥാനതല ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർലമെന്റ് മുതൽ തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾ വരെയുള്ളവരുടെയും, വിദ്യാഭ്യാസ-ആരോഗ്യ-ജലവിഭവ പ്ലാനിംഗ്-തദ്ദേശ സ്വയംഭരണ- ന്യൂനപക്ഷക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും യോജിച്ച പ്രവർത്തനങ്ങൾ ഉണ്ടെങ്കിൽ ന്യൂനപക്ഷ കേന്ദ്രീകൃത അവികസിത പ്രദേശങ്ങളുടെ കൂടുതൽ വികസനത്തിനായി പുതിയ പ്രൊപ്പോസലുകൾ കുറ്റമറ്റ രീതിയിൽ സമർപ്പിക്കാനും നേടിയെടുക്കാനും പൂർത്തിയാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 12 ജില്ലകളിലായി വയനാട്, കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം എന്നീ 7 ജില്ലാ ആസ്ഥാനങ്ങളും, 23 ബ്ലോക്കുകളും, 43 നഗര-ഗ്രാമ ക്ലസ്റ്ററുകളുമാണ് പ്രധാൻമന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊതുഭരണ(ന്യൂനപക്ഷക്ഷേമ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഗോവിന്ദൻ മാസ്റ്റർ, വി.ശിവൻകുട്ടി, ഡോ.ആർ.ബിന്ദു, വീണാ ജോർജ് എന്നിവർ സംസാരിച്ചു.