തിരുവനന്തപുരം: കോവിഡ് വ്യാപന നിരക്ക്  ഉയര്‍ന്നതിനെ തുടര്‍ന്ന് വര്‍ക്കല മുന്‍സിപ്പാലിറ്റിയിലെ മുന്‍സിപ്പല്‍ ഓഫീസ്, കല്ലാഴി വാര്‍ഡുകള്‍, കരകുളം പഞ്ചായത്തിലെ കരയലത്തുകോണം, ചെക്കക്കോണം, ഏണിക്കര വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണായും വെമ്പായം പഞ്ചായത്തിലെ മുളങ്കാട് പന്നിയോട് പ്രദേശത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ ഉത്പന്നങ്ങള്‍, മാംസം, മത്സ്യം, മൃഗങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തനാനുമതിയുള്ളു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതല്‍ രാത്രി 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈന്‍-ഇന്‍, ടേക്ക് എവേ, പാഴ്സല്‍ തുടങ്ങിയവ അനുവദിക്കില്ല.
 പൊതുജനങ്ങള്‍ പരമാവധി വീടിനടുത്തുള്ള കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങണം. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ ഡെലിവറിക്കായി രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ പ്രവര്‍ത്തിക്കാം. കണ്ടെയ്ന്‍മെന്റ് /മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി
അതേ സമയം, കോവിഡ് വ്യാപന നിരക്ക് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് കരകുളം പഞ്ചായത്തിലെ വെണ്‍കോട്, വാമനപുരം പഞ്ചായത്തിലെ മീരൂര്‍, വക്കം പഞ്ചായത്തിലെ കുഞ്ഞന്‍വിളാകം എന്നീ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും കരകുളം പഞ്ചായത്തിലെ കഴുനാട് വാര്‍ഡിലെ ടെമ്പിള്‍ ലൈന്‍, കഴുനാട് വാര്‍ഡിലെ ചിറ്റാഴ പ്രദേശം എന്നിവയെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.