ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ ഗജമണ്ഢപത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  എ.പദ്മകുമാര്‍  ഭദ്രദീപം കൊളുത്തി വള്ളസദ്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആറന്മുളയുടെ വികസനത്തിനുള്ള വിവിധ പദ്ധതികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  പള്ളിയോട സേവാസംഘം പ്രസിഡന്റ്  ബി കൃഷ്ണകുമാര്‍ കൃഷ്ണവേണി അധ്യക്ഷതവഹിച്ചു. എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍, ദേവസ്വം ബോര്‍ഡ്  അംഗം കെ പി ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍ വാസു,  പള്ളിയോട സേവാസംഘം സെക്രട്ടറി പി ആര്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി വി വിശ്വനാഥ പിള്ള, വൈസ് പ്രസിഡന്റ് ജി സുരേഷ് , ഫുഡ് കമ്മിറ്റി കണ്‍വീനര്‍ സുരേഷ് കുമാര്‍ പുതുക്കുളങ്ങര, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്  മനോജ് മാധവശേരില്‍, ആറന്മുള ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലീലാ മോഹന്‍, വിനീത അനില്‍, മുന്‍ എംഎല്‍എ മാലേത്ത് സരളാ ദേവി,  ദേവസ്വം  അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അജിത് കുമാര്‍, ദേവസ്വം അസി. കമ്മീഷണര്‍  രാജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാരാമണ്‍, കോയിപ്രം, തെക്കേമുറി എന്നീ പള്ളിയോടങ്ങള്‍ക്കായിരുന്നു ആദ്യ ദിനത്തില്‍ വള്ളസദ്യ വഴിപാട് നടത്തിയത്. പള്ളിയോടങ്ങളിലെത്തിയ കരക്കാരെ അഷ്ടമംഗലത്തിന്റെയും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലേക്ക് സ്വീകരിച്ചു. പള്ളിയോട സേവാസംഘം ഭാരവാഹികള്‍ ആദ്യമെത്തിയ തെക്കേമുറി പള്ളിയോടത്തെ സ്വീകരിച്ചു. തുടര്‍ന്ന് വഴിപാട് നടത്തുന്നവര്‍ അതത് കരകളെ സ്വീകരിച്ചു.
 രണ്ടാം ദിവസമായ ജൂലൈ 16 ന് മാരാമണ്‍ പള്ളിയോടത്തിന്  വള്ളസദ്യ നടക്കും. ഏക ജാലക സംവിധാനത്തിലൂടെയാണ് ഇത്തവണയും വഴിപാട് വള്ളസദ്യകള്‍ നടത്തുന്നത്. ഇതുവരെ 340 വള്ളസദ്യകള്‍ ബുക്ക് ചെയ്തിട്ടുണ്ട്.