വയനാട്: മഴ ശക്തി പ്രാപിച്ചതോടെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു. ഇതോടെ സെക്കന്‍ഡില്‍ 76,500 ലിറ്റര്‍ (76.5 ക്യൂബിക്‌സ് മീറ്റര്‍) എന്ന തോതില്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്ടിലൂടെ പനമരം പുഴയിലേക്കാണ് ഈ വെള്ളം ഒഴുകിപോകുന്നത്. തീരങ്ങളില്‍ ഉള്ളവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ഡാം സേഫ്റ്റി അതോറിട്ടി അധികൃതര്‍ അറിയിച്ചു.
സംഭരണശേഷി പൂര്‍ണ്ണ തോതിലെത്തിയതോടെ ഞാറാഴ്ച ഉച്ചയ്ക്കു മുന്നുമണിയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ആദ്യം 20 സെന്റിമീറ്റര്‍ വീതം തുറന്ന ഷട്ടര്‍ പിന്നീട് വീണ്ടും 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തുകയായിരുന്നു. ആദ്യത്തെ ഷട്ടര്‍ 40 സെന്റിമീറ്ററും രണ്ടാമത്തേത് 30 സെന്റിമീറ്ററും മൂന്നാമത്തേത് 20 സെന്റിമീറ്ററും അടക്കം ആകെ 90 സെന്റിമീറ്ററാണ് ഉയര്‍ത്തിയിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് ഒരു ഷട്ടര്‍ മാത്രമാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ നാലാമത്തെ ഷട്ടര്‍ കൂടി തുറന്നു വിടാനാണ് സാധ്യത.